
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ കാര്യങ്ങൾ വിദേശ ശക്തികളുടെ ഇടപെടലുകളില്ലാതെ മേഖലയിലെ രാജ്യങ്ങൾ തന്നെ കൈകാര്യം ചെയ്യണമെന്ന് ഇറാന്റെ വിദേശകാര്യ ഉപമന്ത്രി ഖാസിം ഗരീബാബാദി വ്യക്തമാക്കി. അയൽരാജ്യങ്ങളായ ഗൾഫ് രാജ്യങ്ങളുമായി സുരക്ഷാ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള അനുയോജ്യമായ അന്തരീക്ഷം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ ആണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്.
ചില അയൽരാജ്യങ്ങളുടെ മണ്ണിൽ നിന്ന് ഇറാനെതിരെ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ രേഖാമൂലം സമർപ്പിച്ചിട്ടുണ്ടെന്നും, ഇതിൽ ചിലത് നേർക്കുനേരെയുള്ള ആക്രമണങ്ങളായിരുന്നുവെന്നും ഗരീബാബാദി ചൂണ്ടിക്കാട്ടി.
മേഖലയിൽ തുടരുന്ന സൈനിക നടപടികളും സംഘർഷങ്ങളും നീണ്ടുപോകുന്നത് സ്വന്തം സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന തിരിച്ചറിവിലേക്ക് അയൽരാജ്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഇറാൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.














