
ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗം ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ ടി.എസ്.ചാക്കോ അന്തരിച്ചു. കേരളത്തില്‍ വെച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. പരേതയായ ചേച്ചമ്മ ചാക്കോ ലീലാമ്മയാണ് ഭാര്യ. മക്കള്‍ സഖറിയ ജേക്കബ്, നൈനാന്‍ ജേക്കബ്, വര്‍ഗീസ് ജേക്കബ്.
ട്രാവന്‍കോര്‍ തേയില എസ്റ്റേറ്റിന്റെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ പ്ളാന്റുകളില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുള്ള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാളായിരുന്നു ടി.സി.ചാക്കോ. ഏതാണ്ട് 18 വര്‍ഷത്തോളം ട്രാവൻകോർ പ്ളാന്റില്‍ പ്രവര്‍ത്തിച്ചു. എസ്റ്റേറ്റിലെ സ്റ്റാഫ് യൂണിയന്‍ ഉണ്ടാക്കിയതിന് നേതൃത്വം വഹിച്ചവരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.
1983ലാണ് ടി.എസ്.ചാക്കോ അമേരിക്കയില്‍ എത്തുന്നത്. അമേരിക്കയില്‍ എത്തിയ കാലം മുതല്‍ മലയാളികളുടെ പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തി. മലയാളികള്‍ക്ക് വേണ്ടി അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. അമേരിക്കയിലെ കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ മുന്‍നിര നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ടി.എസ്.ചാക്കോ. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള ബര്‍ഗന്‍ കൗണ്‍സിലിന്റെ ദേശീയ അവാര്‍ഡ് ടി.എസ്.ചാക്കോയെ തേടി എത്തിയിട്ടുണ്ട്.














