വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്.

ബുധനാഴ്ച രാത്രിയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു. ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് മഞ്ചേശ്വരം അങ്ങാടിമുഗര്‍ പറളദം വീട്ടില്‍ പി.എ. അബ്ദുല്‍ നാസറി (21) നാണ് വെട്ടേറ്റത്. വയറിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ അബ്ദുല്‍ നാസര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജും കോളജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. അക്രമത്തെയും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ഭാവിയിൽ കോളജിൽ ഇത്തരം സംഘർഷ സാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളജ് അധികൃതർക്കു മന്ത്രി നിർദേശം നൽകി. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർഥി സർവകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.