ട്രംപിന് ആശ്വാസം; തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാഗ് ഓർഡറിൽ ഭാഗിക ഇളവ് നൽകി യുഎസ് കോടതി

ന്യൂയോർക്ക്: ക്രിമിനല്‍ ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്ക് ജഡ്ജി പുറപ്പെടുവിച്ച ഗാഗ് ഓര്‍ഡര്‍ ഭാഗികമായി പിൻവലിച്ചു. ജഡ്‌ജി ജുവാൻ മെർച്ചൻ വിചാരണയ്‌ക്ക് മുന്നോടിയായി ട്രംപിനെതിരെ ലിമിറ്റഡ് ഗാഗ് ഓർഡർ ചുമത്തി. ജൂറിമാർ, സാക്ഷികൾ, പ്രോസിക്യൂട്ടർമാർ, കോടതി ജീവനക്കാർ എന്നിവരെ കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് ട്രംപിനെ വിലക്കി. പിന്നീട് പട്ടികയിൽ ജഡ്ജി തന്റെ സ്വന്തം കുടുംബത്തെയും പ്രോസിക്യൂട്ടറുടെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു.

നിലവിൽ സാഹചര്യങ്ങൾ മാറിയിരിക്കുന്നുവെന്നും വിധി പുറപ്പെടുവിച്ചതോടെ വിചാരണ അവസാനിച്ചുവെന്നും അതാണ് ഭാഗികമായി ഗാഗ് ഓർഡർ പിൻവലിക്കാനുള്ള കാരണമെന്നും ജഡ്ജി പറഞ്ഞു. എന്നാൽ ജൂറിമാരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് തടയുന്ന നടപടികൾ നിലനിൽക്കുമെന്ന് മർച്ചൻ പറഞ്ഞു. ജൂലൈ 11ന് ട്രംപിനെതിരായ ശിക്ഷാ വിധി പുറപ്പെടുവിക്കും.

മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഒഴികെയുള്ള സാക്ഷികളെയും കോടതി ജീവനക്കാരെയും പ്രോസിക്യൂട്ടർമാരെയും സംബന്ധിച്ച പരസ്യ പ്രതികരണകളും കോടതിയിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പരസ്യപ്പെടുത്തതിനാണ് ട്രംപിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ചതിന് മാന്‍ഹാട്ടന്‍ കോടതി ട്രംപിന് $10,000 പിഴ ചുമത്തിയിരുന്നു.

നേരത്തെ പോൺ നടിയായ സ്റ്റോമി ഡാനിയേൽസിന് പണം കൊടുത്തതു മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം നടത്തിയെന്ന കേസിൽ യുഎസ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു ക്രിമിനൽക്കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് കുറ്റക്കാരനെന്നു കണ്ടെത്തുന്നത്. അടുത്ത മാസം 11ന് ഈ കേസിൽ ശിക്ഷ വിധിക്കും.