സംഗീത ഇതിഹാസം ക്വിൻസി ജോൺസ് അരങ്ങൊഴിഞ്ഞു

വാഷിങ്ടൺ: ജാസ് വാദകനും ഗായകനും ഗാനരചയിതാവുമായി യുഎസ് പോപ്പ്സംഗീത ലോകത്ത് ഏഴരപ്പതിറ്റാണ്ടലേറെ നിറഞ്ഞുനിന്ന ക്വിൻസി ജോൺസ് (91) അന്തരിച്ചു. യുഎസ് എൻ്റർടെയ്ൻമെൻ്റ് ലോകത്തെ അതികായനായിരുന്നു. മൈക്കൽ ജാക്സണും ഫ്രങ്ക് സിനത്രയുമുൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശേഷിയുള്ള ജാസ് വാദകരിൽ ഒരാളായി ‘ടൈം വാരിക’ തിരഞ്ഞെടുത്തിരുന്നു. 28 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 80 തവണ ഗ്രാമി നാമനിർദേശം ലഭിച്ചു.

ത്രില്ലർ’ ഉൾപ്പെടെ ജാക്സന്റെ പ്രശസ്ത ആൽബങ്ങളുടെ നിർമാതാവാണ്. 1985-ൽ അമേരിക്കയിലെ 46 പ്രമുഖ പോപ്പ് ഗായകരെചേർത്ത് ‘വി ആർ ദ വേൾഡ്’ എന്ന ആൽബമുണ്ടാക്കി. മൈക്കൽ ജാക്സൺ, ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ടിന ടേണർ, സിൻഡി ലോപ്പർ എന്നിവരെല്ലാം ഇതിൽ പങ്കാളികളായി.

50 ചലച്ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കി. മികച്ച ഗാനത്തിനുള്ള ഓസ്കർ നാമനിർദേശം ലഭിച്ച ആദ്യ ആഫ്രോ വംശജനാണ്. 1967-ൽ ‘ബാനിങ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. 1933-ൽ ഷിക്കാഗോയിലാണ് ജോൺസിന്റെ ജനനം. 1990-ലെ ഹിറ്റ് ടെലിവിഷൻ പരിപാടിയായ ‘ദ ഫ്രഷ് പ്രിൻസ് ഓഫ് ബെൽ എയറി’ന്റെ നിർമാതാവായിരുന്നു. അതിലൂടെയാണ് ഹോളിവുഡ് നടൻ വിൽസ്മിത്ത് അരങ്ങേറ്റംകുറിച്ചത്. ടിവി, ഫിലിം നിർമാണ കമ്പനി ഉടമയായിരുന്നു.

US Musician Quincy Jones passed Away

More Stories from this section

family-dental
witywide