
മയാമി: ശനിയാഴ്ച രാത്രി മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഒരു സ്ത്രീക്ക് കുത്തേറ്റതായി മയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സംഭവം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഹ്രസ്വമായി തടസ്സപ്പെടുത്തുകയും ചെയ്തു. യാത്രക്കാരെ പരിശോധിച്ചതിന് ശേഷം വിമാനത്താവള പ്രർത്തനങ്ങൾ പുനരാരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് പ്രതി അലക്‌സാണ്ടർ ലവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.
ടെർമിനൽ ജെയുടെ നാലാം നിലയിൽവച്ച് പ്രാദേശിക സമയം ഏകദേശം 11.30 മണിയോടെയാണ് യുവതിയ്ക്ക് കുത്തേറ്റതെന്ന് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് പത്രക്കുറിപ്പിൽ പറയുന്നു. ഒന്നിലധികം തവണ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചതിന് ശേഷം പ്രതി, ഇവരെ നാലാം നിലയിൽ നിന്ന് താഴേയ്ക്ക് തള്ളിയിടാനും ശ്രമിച്ചു.
എന്നാൽ ക്രൂരമായ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഓടി മൂന്നാം നിലയിൽ എത്തി. അവിടെ നിന്നാണ് ഉദ്യോഗസ്ഥർ യുവതിയെ കണ്ടെത്തിയത്. പരുക്കേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ മയാമി-ഡേഡ് ഫയർ റെസ്‌ക്യൂ ജാക്‌സൺ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുകയാണ്.” പ്രതിയായ അലക്സാണ്ടറിൽ നിന്ന് ഒരു കത്തിയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.












