‘ഇന്ത്യയോട് മാന്യമായ സമീപനം അല്ലെങ്കില്‍ തോല്‍ക്കും…’, ട്രംപിനെ ഉപദേശിച്ച് ഫിന്‍ലാന്‍ഡ് പ്രസിഡന്റ്

ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള തീരുവ യുദ്ധത്തില്‍ അമേരിക്കയ്ക്ക് മൃദുസമീപനം വേണമെന്ന് പരോക്ഷമായി ഉപദേശിച്ച് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്.

ദക്ഷിണേഷ്യയോടുള്ള വിദേശനയത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ച് ഇന്ത്യയോട് കൂടുതല്‍ ‘മാന്യമായ’ സമീപനം സ്വീകരിക്കണം. വിദേശനയം കൂടുതല്‍ സഹകരണപരമല്ലെങ്കില്‍, ‘നമ്മള്‍ ഈ കളിയില്‍ തോല്‍ക്കാന്‍ പോകുകയാണെന്ന്’ അമേരിക്കയെ ലക്ഷ്യമിട്ടുള്ള ഒരു സന്ദേശത്തില്‍ സ്റ്റബ് പറഞ്ഞു. ‘ യൂറോപ്യന്‍ നേതാക്കൾക്ക് മാത്രമല്ല, പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇതാണ് എന്റെ സന്ദേശം’ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിനും പങ്കെടുത്ത കഴിഞ്ഞയാഴ്ച ചൈനയിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിയെ അദ്ദേഹം തങ്ങൾ അപകടത്തിലായതിന്റെ ഓർമ്മപ്പെടുത്തലായി ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ മേഖലയിലെ നമുക്കെല്ലാവര്‍ക്കും എന്താണ് അപകടത്തിലായിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ യോഗം’- സ്റ്റബ് പറഞ്ഞു.

ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് സ്റ്റബ് എന്നതും ശ്രദ്ധേയമാണ്. മാര്‍ച്ചില്‍ ഫ്‌ളോറിഡയിലെ യുഎസ് പ്രസിഡന്റിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ഇരുവരും ഏഴ് മണിക്കൂര്‍ നീണ്ട ഗോള്‍ഫ് റൗണ്ടില്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു.