മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം പുറത്ത്; മനുഷ്യക്കടത്ത്- മത പരിവർത്തന ആരോപണങ്ങൾ ശരിവെച്ച് മുഖ്യമന്ത്രി

റായ്പൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിൽ ആദ്യമായി പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു എന്ന ആരോപണം ഏറ്റെടുത്താണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും വിഷ്ണു ദിയോ സായ് പ്രതികരിച്ചു.

ബസ്തറിൽ നിന്നുള്ളവർ ആണ് പെൺകുട്ടികൾ. ആഗ്രയിൽ നേഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്. കന്യാസ്ത്രീകൾക്ക് പെൺകുട്ടികളെ ഏൽപ്പിച്ചത് നാരായൺപൂർ സ്വദേശിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.