
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. മുൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമായ ഒരു ചടങ്ങായിരിക്കുമെന്നതിന് സംശയമില്ല. താരസമ്പന്നമായ അതിഥികളുടെ പട്ടികയും ലോക രാജ്യങ്ങളിലെ നേതാക്കളും ലോകത്തെ തന്നെ അതിസമ്പന്നന്മാരും പങ്കെടുക്കുന്നുണ്ട്.
സാധാരണ അധികാര കൈമാറ്റ ചടങ്ങിലേക്ക് വിദേശ ഭരണത്തലവന്മാരെ ക്ഷണിക്കാറില്ല. സ്ഥാനാരോഹണ ചടങ്ങുകൾ ഒരു ആഭ്യന്തര കാര്യമാണ്: പ്രസിഡന്റും വൈസ് പ്രസിഡന്റും യുഎസ് ഉദ്യോഗസ്ഥർക്കും മുൻ പ്രസിഡൻ്റുമാർക്കും മറ്റ് അമേരിക്കൻ വിഐപികൾക്കും ഒപ്പം യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിന്റെ പുറത്ത് സന്നിഹിതരായിരിക്കും. ചുറ്റുമുള്ള ഗ്രൗണ്ടുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കാൻ അനുവാദമുണ്ട്. ഇത്തവണ കാര്യം വ്യത്യസ്തമാണ്. ഒരു ഡസനോളം ലോക നേതാക്കളെ, അവരിൽ ഭൂരിഭാഗവും – യാഥാസ്ഥിതികരും വലതുപക്ഷക്കാരുമാണ് – ക്ഷണിച്ചിട്ടുണ്ട്. സാധാരണ വിദേശ രാജ്യങ്ങളുടെ യുഎസിലെ എംബസിക്കാണ് ക്ഷണം കിട്ടുക. അംബാസഡർമാരായിരിക്കും പങ്കെടുക്കുക. അടുത്ത സുഹൃത്താണെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ക്ഷണം കിട്ടിയിട്ടില്ല.
എന്നാൽ താര നിബിഡമായ ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടാത്തവരും പങ്കെടുക്കാൻ എത്താവരുമായി നിരവധി ലോക നേതാക്കളുണ്ട്. കൃത്യമായി രാഷ്ട്രീയ സന്ദേശം വ്യക്തമാക്കുന്ന വിധത്തിലാണ് ട്രംപ് അതിഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
അസാന്നിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയരായവർ
യുകെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കെയർ സ്റ്റാർമർ, ജർമ്മൻ പ്രസിഡന്റ് ഒലാഫ് ഷോൾസ് എന്നിവരെ ക്ഷണിച്ചിട്ടില്ല. ജർമനിയിലും യുകെയിലും തീവ്രവലതുപക്ഷത്തെ പിന്തുണയ്ക്കുകയും അതതു രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിലടക്കം ട്രംപിൻ്റെ ഉറ്റ തോഴൻ ഇലോൺ മസ്ക് ഇടപെട്ടിരുന്നു.
രാജിവച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ക്ഷണം സ്വീകരിച്ചില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കില്ല.
മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് പാസ്‌പോർട്ട് പിടിച്ചെടുത്തതിനാൽ പങ്കെടുക്കാൻ കഴിയില്ല.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആരൊക്കെ പങ്കെടുക്കും?
ഇന്ത്യയിൽ നിന്ന്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രാജ്യത്തെ പ്രതിനിധീകരിക്കും.
യുകെയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും റിഫോം യുകെ പാർട്ടിയുടെ നേതാവുമായ നിഗൽ ഫാരേജിനെ ക്ഷണിച്ചിട്ടുണ്ട്, അദ്ദേഹം പങ്കെടുക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നോബോവ, അർജന്റീന പ്രസിഡന്റ് ജാവിയർ മിലേ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരുൾപ്പെടെ ലോക നേതാക്കൾ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.
സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കാൻ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പങ്കെടുക്കും.
മുൻ യുഎസ് പ്രസിഡന്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും, പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങുകളിൽ ഉഭയകക്ഷി പിന്തുണ നൽകുന്ന പാരമ്പര്യം തുടരും.
47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം അമേരിക്കൻ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണ്. പരിപാടിയുടെ വൈപുല്യവും വ്യാപ്തിയും അതിലെ വൈവിധ്യമാർന്ന അതിഥി പട്ടികയും അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഈ പുതിയ ദിശാമാറ്റത്തെ സൂചിപ്പിക്കുന്നു.
Donald Trump Inauguration Which World Leader Is Not Invited?















