
ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടം മരവിപ്പിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ 2.2 ബില്യണ്‍ ഡോളറിന്റെ ധനസഹായം പുനഃസ്ഥാപിക്കാന്‍ യുഎസ് കോടതി ഉത്തരവിട്ടു. കാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്ന ഭരണകൂട നിര്‍ദേശം സര്‍വകലാ തള്ളിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികാര നടപടി വന്നത്. ഇതിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്.
സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ ജൂതവിരുദ്ധതയെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, ഭൂരിഭാഗവും ഹാര്‍വാര്‍ഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടികാട്ടിയാണ് സര്‍വകലാശാല നിര്‍ദേശങ്ങള്‍ നിരസിച്ചത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് ഫണ്ട് നിരസിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ സംരക്ഷണങ്ങളുടെ ലംഘനവുമാണെന്ന് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അലിസണ്‍ ബറോസ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.
2025 ഏപ്രിലില്‍, നിലവിലുള്ള ഗവേഷണ ഗ്രാന്റുകളില്‍ 2.2 ബില്യണ്‍ ഡോളറും കരാറുകളില്‍ 60 മില്യണ്‍ ഡോളറും ഭരണകൂടം മരവിപ്പിച്ചതോടെയാണ് സര്‍വ്വകലാശാലയും ഭരണകൂടവും സംഘര്‍ഷം ആരംഭിച്ചത്. ഇത് ഹാര്‍വാര്‍ഡിന്റെ ഏറ്റവും വലിയ ബാഹ്യ ധനസഹായ സ്രോതസ്സുകളെ തടയുന്ന നീക്കമായിരുന്നു. വൈറ്റ് ഹൗസ് സര്‍വകലാശാലയുടെ നികുതി ഇളവ് പദവിയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കേഷനും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. നടപടികള്‍ രാഷ്ട്രീയമായി പ്രേരിതമാണെന്നും സുപ്രധാന ഗവേഷണത്തിന് ഭീഷണിയാണെന്നും വാദിച്ച് ഹാര്‍വാര്‍ഡ് മെയ് മാസത്തില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.












