ചെയ്യാത്ത തെറ്റിന് 43 വര്‍ഷം ജയിലില്‍, മോചിപ്പിക്കപ്പെട്ടപ്പോള്‍ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ വകുപ്പ്, നാടുകടത്തല്‍ ഭീഷണിയും; യുഎസില്‍ ഇന്ത്യന്‍ വംശജന് ദുരിതം

വാഷിംഗ്ടണ്‍ : തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെയ്യാത്ത തെറ്റിന് ജയിലില്‍ ചെലവഴിച്ചയാളാണ് 64 വയസ്സുള്ള സുബ്രഹ്‌മണ്യം ‘സുബു’ വേദം എന്ന ഇന്ത്യന്‍ വംശജന്‍. സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 വയസുകാരന്‍ വേദം പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത് പെന്‍സില്‍വാനിയയിലെ സ്റ്റേറ്റ് കോളേജില്‍ പഠിക്കുന്ന സമയത്താണ്. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായെങ്കിലും വേദം ഇപ്പോഴും തടവില്‍ത്തന്നെയാണ്.

ഒക്ടോബര്‍ 3 -ന് രാവിലെയാണ് സുബ്രഹ്‌മണ്യം വേദം പെന്‍സില്‍വാനിയ ജയിലായ ഹണ്ടിംഗ്ടണ്‍ സ്റ്റേറ്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍, അദ്ദേഹത്തെ അപ്പോള്‍ത്തന്നെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ പോവുകയാണ് എന്നതാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. നേരത്തെയുള്ള കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത് എന്നും ഇത്രയേറെ വര്‍ഷങ്ങള്‍ നീണ്ട ശിക്ഷ അനുഭവിച്ച ഒരാളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല എന്നുമാണ് കുടുംബത്തിന്റെ പക്ഷം. വെറും ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് നിയമപരമായി ഇന്ത്യയില്‍ നിന്നും വേദം അമേരിക്കയിലെത്തുന്നത്.

ജയിലില്‍ കഴിയുകയായിരുന്ന വേദത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ മറച്ചുവെച്ചതായി കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വേദത്തിന്റെ മോചനം സാധ്യമായത്. എന്നാൽ ഈ ആശ്വാസമാണ് ഇപ്പോൾ ഇദ്ദേഹത്തിന് നഷ്ടമാകുന്നത്.

Indian-origin man who spent most of his life in prison for a crime he didn’t commit faces deportation