
റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റ ആരോഗ്യനില മോശമായോ എന്ന് ചോദ്യങ്ങൾ ഉയരുന്നു. ഗള്‍ഫ് സന്ദര്‍ശന വേളയിലെ പല സന്ദര്‍ഭങ്ങളിലും ട്രംപിന്‍റെ ശരീരഭാഷയാണ് ഇങ്ങനെ ചോദ്യങ്ങൾ ഉയരാനുള്ള കാരണം. റിയാദിയില്‍ ഒരു വേദിയില്‍ ഇരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ പെട്ടെന്ന് അടയുന്നതായും അദ്ദേഹം വല്ലാതെ തലയാട്ടുന്നതായും കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം പ്രാസംഗികര്‍ ആരോ തന്റെ പേര് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഞെട്ടി നോക്കുന്നുമുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ട്രംപിന് സ്വന്തം കണ്ണ് തുറക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞുവെന്നാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കുന്നത്. പതിനഞ്ച് മണിക്കൂറോളം അമേരിക്കയില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തില്‍ സഞ്ചരിച്ചതിന്‍റെ ക്ഷീണം കാരണമാണ് ട്രംപ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നാണ് ട്രംപ് അനുകൂലികൾ പറയുന്നത്. ബുധനാഴ്ച റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും സിറിയന്‍ മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് കസേരയില്‍ ചാരിക്കിടക്കുന്നതിന്‍റെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു.
പലപ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ അദ്ദേഹം നേരിയ തോതില്‍ തപ്പിത്തടയുന്നതായും മാധ്യമ മേഖലയിലെ പ്രമുഖരും പറയുന്നു. ഡോണള്‍ഡ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് ഡിമന്‍ഷ്യയെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തനിക്കും ഡിമെന്‍ഷ്യ ഉണ്ടാകുമോ എന്ന ഭയം ട്രംപിന് എപ്പോഴും ഉണ്ടെന്നാണ് ചില ബന്ധുക്കളും വെളിപ്പെടുത്തിയത്.