
ബംഗളൂരു: ഇന്ത്യൻ മണ്ണിൽ അമേരിക്കന്‍ – റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നേര്‍ക്കുനേര്‍. കര്‍ണാടകയിലെ യെലഹങ്ക വ്യോമതാവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും അത്യാധുനിക പോര്‍ വിമാനങ്ങൾ നേര്‍ക്കുനേര്‍ എത്തിയത്.
അമേരിക്കയുടെ അത്യാധുനിക സ്റ്റെല്‍ത്ത് വിമാനമായ എഫ്-35 ഉം റഷ്യന്‍ സ്റ്റെല്‍ത്ത് ഫൈറ്ററായ എസ്‍യു-57ഉം ആണ് എയ്റോ ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകൾ. ലോകത്തിലെ തന്നെ മികച്ച അത്യാധുനിക യുദ്ധ വിമാനങ്ങളിലൊന്നാണ് അമേരിക്കയുടെ എഫ്-35. ഈ യുദ്ധവിമാനം ഇന്ന് അമേരിക്കൻ സഖ്യകക്ഷികളും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇപ്പോഴും പൂര്‍ണതോതില്‍ റഷ്യൻ സേനയുടെ ഭാഗമാകാത്ത അഞ്ചാം തലമുറ യുദ്ധവിമാനമാണ് എസ്‍യു 57.
പക്ഷേ, ഇരു യുദ്ധവിമാനങ്ങളും നേരിട്ട് സൈനിക നീക്കങ്ങളില്‍ ഭാഗമായതിന്‍റെ ചരിത്രവുമുണ്ട്. എന്നാല്‍, ഒരിക്കലും നേര്‍ക്കുനേര്‍ വന്നിട്ടില്ല. എയ്റോ ഇന്ത്യ ആ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്. എസ് യു 57 വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തിയെങ്കിലും അമേരിക്കന്‍ വിമാനം പ്രദര്‍ശനത്തിന് വേണ്ടി മാത്രമാണ് എയ്റോ ഇന്ത്യയിൽ എത്തിയത്. ഇരുരാജ്യങ്ങളുടെയും അത്യാധുനിക യുദ്ധവിമാനങ്ങൾ ഒരേ ഫ്രെയിമില്‍ എത്തിയ അപൂര്‍വ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.











