ഫെഡറൽ കോടതിയിൽ വീണ്ടും പ്രസിഡന്‍റ് ട്രംപിന് പ്രഹരം; ഹർവഡ് സർവകലാശാലയിലെ വിദേശ വിദ്യാര്‍ഥിൾക്ക് ആശ്വാസം, വിസ വിലക്കിയ ഉത്തരവ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തു

വാഷിങ്ടണ്‍: ഹാര്‍വഡ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഫെഡറൽ കോടതിയിൽ നിന്ന് വീണ്ടും പ്രഹരം. സർവകലാശാലയിലെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ട്രംപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. മസാച്യുസെറ്റ്‌സ് കോടതി ജഡ്ജി അലിസണ്‍ ബറോസാണ് ട്രംപിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തത്.

വിദേശ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍നിന്നു സര്‍വകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഉത്തരവിറക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ പാലിക്കാത്തതിനു തിരിച്ചടിയായി ഹാര്‍വഡ് ഉള്‍പ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്. ഹാര്‍വഡിലെ വിദ്യാര്‍ഥികളില്‍ നാലിലൊന്നും വിദേശികളാണ്.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഹാര്‍വഡ് വ്യക്തമാക്കിയതോടെ സര്‍വകലാശാലയും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകിയിരുന്നു. ഹാര്‍വഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഫെഡറല്‍ ഫണ്ടില്‍നിന്ന് 100 കോടി ഡോളറും വെട്ടിച്ചുരുക്കി. ഇതോടെ സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ലെന്ന് കാണിച്ച് ഹാര്‍വഡ് യൂണിവേഴ്‌സിറ്റി കോടതിയെ സമീപിച്ചു. പിന്നാലെയാണ് പ്രതിവര്‍ഷം നൂറിലധികം രാജ്യങ്ങളില്‍നിന്നായി ശരാശരി 6,800 വിദ്യാര്‍ഥികള്‍ പഠിക്കാനെത്തുന്ന ഹാര്‍വഡില്‍ വിദേശികളെ എന്റോള്‍ ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞത്.