വാഷിംഗ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടക്കാനിരിക്കെ ഒരാഴ്ചയ്ക്കകം ഗാസയിൽ വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേയ്ക്ക് തിരിച്ചു. ഗാസയിൽ ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ന്യൂജേഴ്സിലെ വാരാന്ത്യ ഗോൾഫിംഗിന് ശേഷം വാഷിംഗ്ടണിൽ മടങ്ങിയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇസ്രയേലുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അതിൽ പ്രധാനം ഒരുപക്ഷെ ഇറാനുമായി സ്ഥിരമായി ഒരു ധാരണയുണ്ടാക്കുക എന്നതാണ്. ഗാസയുടെ കാര്യത്തിൽ ഒരു ധാരണയുടെ അടുത്തെത്തിയിട്ടുണ്ട്. അത് ഈ ആഴ്ച തന്നെ ഉണ്ടാകും. ഹമാസുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാനും ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും സമ്മർദ്ദം ശക്തമായി. സർക്കാരിനെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ സമ്മർദ്ദം മൂലമാണ് ഗാസയിലെ പോരാട്ടം നെതന്യാഹു നീട്ടിക്കൊണ്ടു പോകുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ബെഞ്ചമിൻ നെതന്യാഹു ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനകം ഇസ്രയേൽ അംഗീകരിച്ച ധാരണകളുടെ അടിസ്ഥാനത്തിൽ വേണം വെടിനിർത്തലെന്ന് ദോഹയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഇസ്രയേലി പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം, ഗാസയിലുടനീളം ഇന്ന് നടത്തിയ ആക്രമണത്തിൽ 82 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഗാസമുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണത്തിൽ 78 പേരോളം കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെ ഗാസയിൽ സഹായം എത്തിക്കുന്ന ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടെഷൻ ഇടങ്ങളിൽ ഇസ്രയേൽ സൈന്യം ഇതുവരെ നടത്തിയ ആക്രമണത്തിൽ 743 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.















