ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് കായികരംഗത്ത് വിലക്ക് ഏർപ്പെടുത്താം; സംസ്ഥാനങ്ങൾക്ക് അനുമതി നൽകി യുഎസ് സുപ്രീം കോടതി

വാഷിംഗ്ടൺ: കൺസർവേറ്റീവ് സംസ്ഥാനങ്ങളിൽ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടയിൽ, യുഎസ് സുപ്രീം കോടതിയിൽ നിന്ന് ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വീണ്ടുമൊരു കനത്ത തിരിച്ചടി. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളെ പെൺകുട്ടികളുടെ കായിക ടീമുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തരവിട്ടു. അടുത്ത കാലത്തായി വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സാംസ്കാരിക തർക്കത്തിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ വെസ്റ്റ് വെർജീനിയ, ഐഡഹോ എന്നീ സംസ്ഥാനങ്ങൾ നടപ്പിലാക്കിയതിന് സമാനമായ നിയമങ്ങൾക്ക് രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളിലും സാധുത ലഭിക്കും. ജൈവികമായി സ്ത്രീകളായ കായികതാരങ്ങൾക്ക് തുല്യമായ അവസരങ്ങൾ ഉറപ്പാക്കാനാണ് തങ്ങൾ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നാണ് കൺസർവേറ്റീവ് സംസ്ഥാനങ്ങളുടെ വാദം.

കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതിയിൽ നിന്ന് എൽജിബിടിക്യു പ്രസ്ഥാനത്തിന് നേരിടേണ്ടി വന്ന മറ്റൊരു വലിയ പരാജയമാണ് ഈ വിധി. പ്രായപൂർത്തിയാകാത്ത ട്രാൻസ്‌ജെൻഡർ കുട്ടികൾക്ക് നൽകുന്ന പ്യൂബർട്ടി ബ്ലോക്കറുകൾ, ഹോർമോൺ തെറാപ്പി തുടങ്ങിയ ചികിത്സകൾ നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി ഒരു വർഷം മുമ്പ് അനുമതി നൽകിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ വിധി വരുന്നത്. ഇതിന് മുൻപ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് വിലക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനും യുഎസ് പാസ്‌പോർട്ടുകളിൽ ജനനസമയത്തെ ലിംഗഭേദം രേഖപ്പെടുത്തണമെന്ന ഭരണകൂടത്തിന്റെ നിലപാടിനും കോടതി അനുമതി നൽകിയിരുന്നു.

ഈ കേസ് പ്രധാനമായും രണ്ട് സംസ്ഥാനങ്ങളിലെ നിയമങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, കോടതിയുടെ ഈ തീരുമാനം രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളെയും ബാധിക്കും. വെസ്റ്റ് വെർജീനിയയിലും ഐഡഹോയിലും നിലവിലുള്ളതിന് സമാനമായ നിയമങ്ങൾ ഇതിനകം തന്നെ അമേരിക്കയിലെ മറ്റ് 27 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ജൈവികമായി സ്ത്രീകളായ പെൺകുട്ടികളുടെ സുരക്ഷിതത്വവും കായികരംഗത്തെ സുതാര്യതയും വർദ്ധിപ്പിക്കാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്നാണ് ഈ സംസ്ഥാനങ്ങളിലെ അധികൃതർ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide