
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി തീരുവയ്ക്കിടെ അനുനയ ചര്‍ച്ചയുമായെത്തുന്ന രാജ്യങ്ങളില്‍ മുന്‍ പന്തിയില്‍ ഇന്ത്യയുമുണ്ടെന്ന് യുഎസ്.
പരസ്പര താരിഫ് പ്രഖ്യാപനങ്ങള്‍ക്കിടയിലുള്ള വ്യാപാര ചര്‍ച്ചകള്‍ പ്രധാനമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ ‘ചൈനയുടെ അയല്‍ക്കാരുമായാണ്’ നടക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്് പറഞ്ഞു.
ചൈനയ്‌ക്കെതിരെയുള്ള പകരച്ചുങ്കത്തെപ്പറ്റി സംസാരിച്ച ബെസെന്റ്് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചൈന അമേരിക്കയ്ക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ പ്രശ്‌നക്കാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
” നമ്മള്‍ കാണാന്‍ പോകുന്ന ചില ആദ്യകാല രാജ്യങ്ങള്‍ ചൈനയുടെ അയല്‍ക്കാരാണ് എന്നതാണ്. ഇന്ന് ഞാന്‍ വിയറ്റ്‌നാമിനെ കണ്ടു. ജപ്പാനും ദക്ഷിണ കൊറിയയും ഇന്ത്യയും ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. അതിനാല്‍ നമുക്ക് കാണാം. ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതുപോലെ, പ്രസിഡന്റ് പറയുന്നത് പോലെ, ആധുനിക ലോകചരിത്രത്തിലെ ഏറ്റവും അസന്തുലിതമായ സമ്പദ്വ്യവസ്ഥയാണ് ചൈന, യുഎസ് വ്യാപാര പ്രശ്നങ്ങളുടെ ഏറ്റവും വലിയ ഉറവിടം അവരാണ്. തീര്‍ച്ചയായും അവര്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ഒരു പ്രശ്നമാണ്,’ ബെസെന്റ് പറഞ്ഞു. ‘ഞാന്‍ ഇതിനെ ഒരു വ്യാപാര യുദ്ധം എന്ന് വിളിക്കുന്നില്ല, പക്ഷേ ചൈന കൂടുതല്‍ വഷളായിരിക്കുന്നു എന്നാണ് ഞാന്‍ പറയുന്നത്, പ്രസിഡന്റ് അതിനോട് വളരെ ധൈര്യത്തോടെ പ്രതികരിച്ചു, ഞങ്ങളുടെ വ്യാപാര പങ്കാളികളുമായി ഞങ്ങള്‍ ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ പോകുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്റിന്റെ പകരം തീരുവ 75-ലധികം രാജ്യങ്ങളെ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ മുന്നോട്ട് കൊണ്ടുവന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യാപാര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധികളെ വിളിച്ച 75 രാജ്യങ്ങള്‍ക്ക്, 90 ദിവസത്തേക്ക് പുതിയ തീരുവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.












