വാഷിംഗ്‌ടൺ: പ്രസിഡന്റ് പദത്തിൽ നിന്ന് പടിയിറങ്ങും മുന്നേ യുഎസിൽ ചൈനീസ് നിർമിത ഡ്രോണുകൾ നിരോധിക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം. ചൈനീസ് ഡ്രോണുകൾ നിരോധിക്കുന്നത് പരിഗണനയിലാണെന്ന് അമേരിക്ക അറിയിച്ചു. പിന്നാലെ ശക്തമായ തക്കിതുമായി ചൈനയും രംഗത്തെത്തി. അമേരിക്കയുടെ ഇത്തരം നടപടികൾ സാമ്പത്തിക, വ്യാപാര ബന്ധങ്ങളെ തകർക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചൈനയുടെ അവകാശങ്ങളെയും താത്‌പര്യങ്ങളെയും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന യുഎസിന് മുന്നറിയിപ്പ് നൽകി.
ദേശീയ സുരക്ഷ എന്ന സങ്കൽപ്പത്തെ അമേരിക്ക കടത്തിവെട്ടുന്നത് ശക്തമായി എതിർക്കുന്നു. ഇത് സാധാരണ നടക്കുന്ന സാമ്പത്തിക വ്യാപാര ഇടപാടുകളെ തകർക്കുകയും നിയന്ത്രിക്കുകയും ചെയ്യും. ആഗോള വ്യാവസായിക, വിതരണ ശൃംഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുമെന്നും മാവോ വ്യക്തമാക്കി.യുഎസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലെ തന്ത്രപരമായ മത്സരത്തെക്കുറിച്ച് ഹൗസ് സെലക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂണിൽ ഉഭയകക്ഷി അന്വേഷണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ചൈനീസ് ഡ്രോണുകളുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രഖ്യാപനം. ചൈനീസ് നിർമാതാക്കളായ ഡാ ജംഗ് ഇന്നോവേഷൻസ് (ഡിജെഐ) നിർമിച്ചത് പോലുള്ള വിദേശ നിർമിത ഡ്രോണുകൾ ഉയർത്താൻ സാദ്ധ്യതയുള്ള സുരക്ഷാ ഭീഷണികളിൽ ആശങ്ക ഉയർന്നിരുന്നു. യുഎസ് സൈനിക നിർമിതികൾക്ക് സമീപമായുള്ള ചൈനീസ് ഡ്രോണുകളുടെ വിന്യാസവും ആശങ്കകൾക്ക് കാരണമാണ്. ഇത് ചാരവൃത്തിയിലേക്കും നിരീക്ഷണത്തിലേക്കും നയിച്ചേക്കാമെന്നും പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ടെന്നും നിരീക്ഷണമുണ്ട്.











