
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ നാവികസേന. ശത്രുക്കൾ ഭയപ്പെടുന്ന തരത്തിലുള്ള അത്യാധുനികമായ പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്നും അത് കാണുമ്പോൾ അമേരിക്കയ്ക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് കരുതുന്നുവെന്നും ഇറാൻ നാവികസേനാ കമാൻഡർ ഷഹ്‌റാം ഇറാനി പരിഹസിച്ചു.
യുദ്ധം അവസാനിക്കുന്നത് വരെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെക്കാമെന്ന ഇറാൻ്റെ നിർദ്ദേശം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. ആണവ പ്രശ്നം ചർച്ചയുടെ തുടക്കം മുതൽ തന്നെ പരിഗണിക്കണമെന്ന വാശിയിലാണ് വാഷിംഗ്ടൺ. ഇതോടെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.
ഒരാഴ്ചയ്ക്കുള്ളിൽ ഇറാനെ കീഴടക്കാമെന്ന അമേരിക്കയുടെയും ഇസ്രായേലിൻ്റെയും മോഹം ഇപ്പോൾ സൈനിക സർവ്വകലാശാലകളിലെ വെറും ‘തമാശ’ മാത്രമായി മാറിയെന്ന് ഷഹ്‌റാം ഇറാനി പറഞ്ഞു. ഫെബ്രുവരി 28 മുതൽ അമേരിക്കൻ-ഇസ്രായേൽ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ നൂറിലധികം തവണ തങ്ങൾ വിജയകരമായി തിരിച്ചടി നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ വിന്യസിക്കാവുന്ന പുതിയ ആയുധം വരും ദിവസങ്ങളിൽ ലോകത്തിന് മുന്നിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ നാവികസേന ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരാൻ ട്രംപ് നിർദ്ദേശിച്ചതോടെ മേഖലയിൽ പിരിമുറുക്കം വർദ്ധിച്ചിരിക്കുകയാണ്.
‘America should not have a heart attack’; Iranian commander mocks as they announce new weapon















