‘അമേരിക്കക്കാർക്ക് H-1B വിസയ്ക്ക് ഇടവേള വേണം’; ട്രംപിന്റെ 1 ലക്ഷം ഡോളർ ഫീസ് കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി സെനറ്റർ മൈക്ക് ലീ

അമേരിക്കയിലെ H-1B തൊഴിൽ വിസ പദ്ധതിക്ക് താൽക്കാലികമായി ഇടവേള നൽകണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ. വിദേശ തൊഴിലാളികൾക്കായുള്ള “തൊഴിൽ ബാങ്കായി” അമേരിക്ക ഉപയോഗിക്കപ്പെടുന്നതിൽ ജനങ്ങൾ മടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. H-1B വിസ അപേക്ഷാ ഫീസ് 1 ലക്ഷം ഡോളറായി ഉയർത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഫെഡറൽ കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൈക്ക് ലീയുടെ പ്രതികരണം. അമേരിക്കൻ ടെക്‌നോളജി കമ്പനികൾ വിദഗ്ധ തൊഴിലാളികളുടെ ഒഴിവുകൾ നികത്താൻ വ്യാപകമായി ആശ്രയിക്കുന്ന പദ്ധതിയാണ് H-1B വിസ.

“അമേരിക്കക്കാർക്ക് H-1B വിസയ്ക്ക് ഇടവേള വേണം. അത് ഒരു രീതിയിലോ മറ്റൊരു രീതിയിലോ നടപ്പാകും. വിദേശ പൗരന്മാർക്കായി സ്വന്തം രാജ്യത്തെ തൊഴിൽ വിപണി ഉപയോഗിക്കപ്പെടുന്നതിൽ ജനങ്ങൾ അസ്വസ്ഥരാണ്,” എന്ന് മൈക്ക് ലീ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുമെന്ന വാദവുമായി ട്രംപ് ഭരണകൂടം H-1B വിസ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തിയത്. എന്നാൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ ഫീസ് വർധിപ്പിച്ചത് അധികാര ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി 20 സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ കോടതി ഭരണകൂടത്തിനെതിരെ വിധിക്കുകയായിരുന്നു.

കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അമേരിക്കൻ സർക്കാർ അറിയിച്ചു. അന്തിമമായി വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും ഭരണകൂടം പ്രകടിപ്പിച്ചു. H-1B വിസ സംവിധാനത്തെ വിമർശിച്ച റിപ്പബ്ലിക്കൻ നേതാക്കളിൽ പ്രമുഖനാണ് മൈക്ക് ലീ. 2025-ൽ H-1B വിസ അനുവദിക്കൽ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. അമേരിക്കൻ കമ്പനികൾക്ക് ആവശ്യമായ പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന വിസയാണ് H-1B. മൂന്ന് വർഷത്തേക്കാണ് വിസ അനുവദിക്കുക. പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി ഇത് നീട്ടാനാകും.

H-1B വിസ ലഭിക്കുന്നവരിൽ 70 ശതമാനത്തിലധികവും ഇന്ത്യൻ പൗരന്മാരാണ്. ഏകദേശം 12 ശതമാനവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതിനാൽ H-1B നയത്തിലെ ഏത് മാറ്റവും ഇന്ത്യൻ ഐടി മേഖലയിലെ ആയിരക്കണക്കിന് പ്രൊഫഷണലുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

‘Americans want an H-1B pause’: US Senator Mike Lee after legal rebuke to Trump’s $100,000 fee

More Stories from this section

family-dental
witywide