
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആൻ്റണി രാജുവിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഹൈക്കോടതി വിധിയിലെ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു.
എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ കേസിൻ്റെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവ നീക്കം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.
ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി കൃത്രിമം കാണിച്ചു എന്നതാണ് ആൻ്റണി രാജുവിനെതിരെയുള്ള കുറ്റം. 1990-ൽ നടന്ന സംഭവത്തിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസ് വീണ്ടും സജീവമായത്.
Antony Raju suffers setback in Supreme Court; Appeal to stay conviction dismissed












