കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഒമ്പത് ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിർണായകമായ വഴിത്തിരിവായത്. പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്’ എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ, ‘ശരി’ എന്ന മറുപടി ഉള്ളിൽ നിന്ന് ലഭിച്ചു. തുടർന്നുള്ള നീക്കങ്ങളിലാണ് ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. പിന്നാലെ മറ്റൊരാളെ കൂടി രക്ഷപ്പെടുത്തിയതായി നേപ്പാൾ സർക്കാർ അറിയിച്ചു.
അതേസമയം, കൂടുതൽ പേർ തുരങ്കത്തിലുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങൾ നേപ്പാൾ സൈന്യവും പോലീസും ഊർജിതമാക്കിയിട്ടുണ്ട്. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട് . ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. ദുരന്തത്തിൽ ഇതുവരെ 1259 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്.
Flash floods in Nepal: Two people rescued alive after nine days.















