
വാഷിംഗ്ടൺ: രാഷ്ട്രീയ ലോകത്തെയും വ്യവസായ മേഖലയെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട്, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ലോകകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള ശത്രുത അവസാനിച്ചു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇരുവരും വീണ്ടും കൈകോർക്കുകയാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അധികാരം നിലനിർത്തുന്നതിനായി കുറഞ്ഞത് 100 മില്യൺ ഡോളർ (ഏകദേശം 10 കോടി ഡോളർ) ധനസഹായം നൽകാൻ മസ്ക് തീരുമാനിച്ചതായാണ് വിവരം.
തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയിൽ നിന്ന് ഇരുവരെയും വീണ്ടും ഒന്നിപ്പിച്ചത് മാസങ്ങൾ നീണ്ട രഹസ്യ ചർച്ചകളും, പൊതുസുഹൃത്തുക്കളുടെ ഇടപെടലുകളും, ഒപ്പം അപ്രതീക്ഷിതമായി നടന്ന ഒരു ദുരന്തവുമാണ്.
2024-ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കാലത്താണ് ട്രംപും മസ്കും തമ്മിൽ അഭേദ്യമായ സൗഹൃദം സ്ഥാപിക്കുന്നത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതോടെ മസ്കിൻ്റെ സ്വാധീനം വൈറ്റ് ഹൗസിൽ വർദ്ധിച്ചു. ഭരണനിർവ്വഹണം കാര്യക്ഷമമാക്കാനും സർക്കാർ ചിലവുകൾ ചുരുക്കാനുമായി രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ (DOGE) എന്ന പ്രത്യേക വിഭാഗത്തിൻ്റെ തലവനായി മസ്കിനെ നിയമിക്കുകയും ചെയ്തു.
എന്നാൽ, സർക്കാർ സംവിധാനങ്ങളിൽ മസ്ക് നടത്തിയ കടുത്ത ഇടപെടലുകൾ ക്യാബിനറ്റ് മന്ത്രിമാരുടെ വലിയ അതൃപ്തിക്ക് കാരണമായി. ജനപ്രിയ പദ്ധതികൾ വെട്ടിക്കുറയ്ക്കാനുള്ള മസ്കിൻ്റെ നീക്കം പരസ്യമായ ജനവിരുദ്ധ വികാരത്തിന് വഴിവെച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിക്കുകയും കഴിഞ്ഞ ജൂണിൽ ഇത് പരസ്യമായ സോഷ്യൽ മീഡിയ യുദ്ധമായി മാറുകയും ചെയ്തു.
ട്രംപിന് വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീൻ്റെ കേസ് ഫയലുകളുമായി ബന്ധമുണ്ടെന്ന് മസ്ക് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. ഇതിന് മറുപടിയായി, മസ്കിൻ്റെ കമ്പനികൾക്ക് നൽകിയിട്ടുള്ള സർക്കാർ കരാറുകൾ റദ്ദാക്കുമെന്നും, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി നിർത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. “ഞാൻ 300 മില്യൺ ഡോളർ മുടക്കി സഹായിച്ചില്ലായിരുന്നെങ്കിൽ ട്രംപ് തോൽക്കുമായിരുന്നു, ഇത്രയും നന്ദികേടോ” എന്ന് മസ്ക് പരസ്യമായി പ്രതികരിച്ചതോടെ ഈ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചുവെന്നാണ് ലോകം കരുതിയത്.
വഴിത്തിരിവായത് ചാർലി കിർക്കിൻ്റെ മരണം
ഇരുവരും തമ്മിലുള്ള തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ, സമവായ ശ്രമങ്ങളുമായി വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും രംഗത്തിറങ്ങി. മസ്കുമായി സംസാരിച്ച് തർക്കങ്ങളുടെ വീര്യം കുറയ്ക്കാൻ ഇവർക്കായി. തൊട്ടുപിന്നാലെ മസ്ക് ട്രംപിനെ നേരിട്ട് വിളിച്ച് താൻ അതിരുവിട്ടു സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. എങ്കിലും മസ്കിനെ പെട്ടെന്ന് വൈറ്റ് ഹൗസിലേക്ക് തിരികെ കൊണ്ടുവരാൻ ട്രംപ് തയ്യാറായിരുന്നില്ല.
എന്നാൽ ഒടുവിൽ ഇരുവരെയും വൈകാരികമായി അടുപ്പിച്ചത് തീവ്ര വലതുപക്ഷ പ്രവർത്തകനായ ചാർലി കിർക്കിൻ്റെ അപ്രതീക്ഷിത മരണമായിരുന്നു. സെപ്റ്റംബറിൽ വെടിയേറ്റു മരിച്ച കിർക്കിൻ്റെ അനുസ്മരണ ചടങ്ങിനായി അരിസോണയിലെ സ്റ്റേഡിയത്തിൽ വെച്ച് ട്രംപും മസ്കും നേർക്കുനേർ കണ്ടുമുട്ടി. അവിടെവെച്ച് ഇരുവരും ഹ്രസ്വമായി സംസാരിക്കുകയും, പിന്നീട് മസ്ക് ആ കൂടിക്കാഴ്ചയുടെ ചിത്രം “ചാർലിക്ക് വേണ്ടി” എന്ന കുറിപ്പോടെ പങ്കുവെക്കുകയും ചെയ്തു. ഈ സംഭവമാണ് ഇരുവരുടെയും മനസ്സിലെ മഞ്ഞുരുകാൻ പ്രധാന കാരണമായത്.
വ്യക്തിപരമായ തർക്കങ്ങൾക്കപ്പുറം, മസ്കിനെ പൂർണ്ണമായി പിണക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിയില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അമേരിക്കൻ പ്രതിരോധ വകുപ്പിൻ്റെയും ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെയും പല സുപ്രധാന പദ്ധതികളും മസ്കിൻ്റെ ‘സ്പേസ് എക്സ്’ കമ്പനിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തർക്കത്തിനിടയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മസ്ക് ഭീഷണിപ്പെടുത്തിയത് വൈറ്റ് ഹൗസിനെ ആശങ്കയിലാഴ്ത്തിയിരുന്നു.
കൂടാതെ ട്രംപിൻ്റെ മൂത്ത മകനായ ഡൊണാൾഡ് ട്രംപ് ജൂനിയറുടെ ബിസിനസ്സ് സ്ഥാപനത്തിന് മസ്കിന്റെ എക്സ് എഐ, ന്യൂറാലിങ്ക് തുടങ്ങിയ കമ്പനികളിൽ വലിയ നിക്ഷേപമുണ്ട് എന്നതും ശ്രദ്ധേയമാണ്.
ബന്ധം വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായി ഭരണകൂടത്തിൽ ചില സുപ്രധാന മാറ്റങ്ങൾ ട്രംപ് വരുത്തി. മസ്കുമായി കടുത്ത ഭിന്നതയിലായിരുന്ന ട്രംപിൻ്റെ സഹായി സെർജിയോ ഗോറിനെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിച്ചു വാഷിംഗ്ടണിൽ നിന്നും ദൂരേക്ക് മാറ്റി. മസ്കിൻ്റെ അടുത്ത സുഹൃത്തായ ജാരെഡ് ഐസക്മാനെ നാസയുടെ തലവനായി വീണ്ടും നിയമിക്കുകയും ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിൽ ട്രംപിൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ മസ്ക് ഒരുമിച്ച് യാത്ര ചെയ്തതോടെയാണ് ഇരുവരും വീണ്ടും ഒന്നിച്ച വിവരം പുറംലോകം സ്ഥിരീകരിക്കുന്നത്.
എങ്കിലും, മുൻപുണ്ടായിരുന്നതുപോലെയുള്ള ഒരു തീവ്ര വ്യക്തിബന്ധം ഇനി ഇരുവരും തമ്മിൽ ഉണ്ടാവില്ലെന്ന് ട്രംപ് തൻ്റെ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇരുവരും മാസത്തിലൊരിക്കൽ ഫോണിൽ സംസാരിക്കാറുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ചൈന, ആഗോള വിഷയങ്ങൾ എന്നിവയാണ് പ്രധാന ചർച്ചകൾ. ഇലോൺ മസ്ക് രൂപീകരിച്ച ‘അമേരിക്ക പിഎസി’ വഴി നൽകുന്ന 100 മില്യൺ ഡോളർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് വലിയ കരുത്താകും.
From bitter enmity to friendship again; Musk to spend $100 million on Republicans















