
വാഷിംഗ്ടൺ: ഇറാനിലെ യുഎസ് സൈനിക നീക്കങ്ങളിൽ കോൺഗ്രസ് ഉടൻ തന്നെ നിർണായക തീരുമാനം കൈക്കൊള്ളേണ്ടി വരുമെന്ന് പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡി വ്യക്തമാക്കി. മുൻപ് ഇറാന് എതിരെയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള വോട്ടെടുപ്പിൽ താൻ സ്വീകരിച്ച നിലപാട് തിരുത്തിയ കാസിഡിയാണ്, യുദ്ധം ദീർഘിക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞായറാഴ്ച സിഎൻഎന്നിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ ഡാന ബാഷിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ പിന്തുണച്ച പ്രാരംഭ ലക്ഷ്യങ്ങൾ കൈവരിക്കാനും യുദ്ധം അവസാനിപ്പിക്കാനും പ്രസിഡന്റിന് അവസരം ലഭിച്ചിരുന്നെങ്കിലും അതിതുവരെ സാധ്യമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം പെട്ടെന്ന് പരിഹരിക്കാൻ ട്രംപിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട കാസിഡി, സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ യഥാർത്ഥ വിവരങ്ങൾ കോൺഗ്രസിന് മുൻപാകെയും അമേരിക്കൻ ജനങ്ങൾക്ക് മുൻപാകെയും പ്രസിഡന്റ് വെളിപ്പെടുത്തണമെന്നും അതിനുശേഷം വിശദമായ ചർച്ച നടത്തണമെന്നും കൂട്ടിച്ചേർത്തു.
മുൻപ് അടച്ചിട്ട മുറിയിൽ പ്രസിഡന്റുമായി നടന്ന രൂക്ഷമായ തർക്കത്തിന് ശേഷം, ജൂൺ അവസാനത്തോടെ യുദ്ധാധികാര പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്ത നാല് റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാളായിരുന്നു ലൂസിയാനയിൽ നിന്നുള്ള കാസിഡി. എന്നാൽ തൊട്ടടുത്ത ദിവസം ട്രംപ് ഭരണകൂടത്തിൽ നിന്ന് വിശദമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പ്രമേയത്തിനുള്ള പിന്തുണ അദ്ദേഹം പിൻവലിക്കുകയായിരുന്നു.
പ്രസിഡന്റുമായി മുന്നോട്ടുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ തന്നെ നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കാസിഡി, തങ്ങൾക്ക് അറിയാത്ത പല വിവരങ്ങളും ടെക്നിക്കലായി പ്രസിഡന്റിന് അറിയാൻ സാധിക്കുമെന്നും ഒരുപക്ഷേ തങ്ങൾ ഈ യുദ്ധം അവസാനിക്കുന്നതിന്റെ തൊട്ടടുത്തായിരിക്കാമെന്നും അഭിപ്രായപ്പെട്ടു.















