
റിയാദ്: സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, രാജ്യത്തിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അനുകൂല ഹൂതി വിമതർ അവകാശപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ ‘അൻസറുള്ള’യാണ് വാർത്ത പുറത്തുവിട്ടത്.
യമനിൽ നിന്നുള്ള മിസൈൽ പതിച്ചതിനെ തുടർന്ന് സൗദി നഗരമായ ജിസാനിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനെത്തുടർന്ന് ജിസാൻ പ്രവിശ്യയിൽ സൗദി അധികൃതർ അടിയന്തര സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. യമനിലെ തുറമുഖ നഗരമായ ഹൊദെയ്ദയിലും സമീപ ദ്വീപുകളിലും വെള്ളിയാഴ്ച സൗദി നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള പ്രതികാരമാണിതെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ ആക്രമണത്തെക്കുറിച്ച് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, മേഖലയിൽ യുഎസ്-ഇറാൻ സംഘർഷവും കടുക്കുകയാണ്. അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ എണ്ണക്കപ്പലിനു നേരെ ഒമാൻ ഉൾക്കടലിൽ വെച്ച് യുഎസ് സൈന്യം വെടിവെച്ചു. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തങ്ങൾ യുദ്ധത്തിന് സജ്ജമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചെങ്കടലിലെ സുരക്ഷാ ഭീഷണിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്ന ശേഷമാണ് നേരിയ തോതിൽ കുറഞ്ഞത്. പ്രതിസന്ധി പരിഹരിക്കാൻ ഒമാൻ പ്രതിനിധികൾ ഇറാനിൽ ചർച്ച നടത്തുന്നതിനൊപ്പം, അടുത്ത ആഴ്ച ലണ്ടനിൽ വെച്ച് യുഎസും ബ്രിട്ടനും പ്രത്യേക ഉച്ചകോടിയും വിളിച്ചുചേർത്തിട്ടുണ്ട്.
Houthis claim missile attack on Saudi Arabia; Jizan on high alert















