ഇറാനിലേക്കെന്ന് സംശയം; എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക

വാഷിങ്ടൺ: ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ടെർമിനലിലേക്ക് പോവുകയായിരുന്നെന്ന് ആരോപിച്ച് ഗൾഫ് മേഖലയിൽ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ പുതിയ ഉപരോധം വീണ്ടും നടപ്പാക്കിയതിന് പിന്നാലെയാണ് നടപടി. അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തിറക്കിയ പ്രസ്താവനയിൽ, ‘ബെൽമ’ എന്ന എണ്ണക്കപ്പൽ നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഖാർഗ് ദ്വീപിലേക്ക് നീങ്ങിയതെന്ന് ആരോപിച്ചു. തുടർന്ന് സൈനിക വിമാനം കപ്പലിന്റെ പുകക്കുഴലിലേക്ക് ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ച് കപ്പലിനെ പ്രവർത്തനരഹിതമാക്കിയതായി സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണവും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്ക–ഇറാൻ പരസ്പര സൈനിക നടപടികളും ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഇറാന്റെ തുറമുഖങ്ങൾക്കെതിരായ ഉപരോധം വീണ്ടും പ്രഖ്യാപിച്ചത്. ഏപ്രിൽ 13 മുതൽ ജൂൺ 18 വരെ ഇറാനിലേക്കും അവിടെ നിന്നുമുള്ള കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ 140-ലധികം കപ്പലുകളുടെ യാത്രാമാർഗം മാറ്റുകയും ഒമ്പത് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തതായി അമേരിക്ക അവകാശപ്പെട്ടു.

ജൂൺ 17-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഉപരോധവും ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ചില നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു. ഈ ഇടവേളയിൽ ഇറാൻ ഏകദേശം 7.4 കോടി ബാരൽ എണ്ണ, ആറു ബില്യൺ ഡോളറിലധികം മൂല്യമുള്ളത് കയറ്റുമതി ചെയ്തതായി വിദഗ്ധർ കണക്കാക്കുന്നു. ബെൽമയ്ക്ക് പുറമെ അമേരിക്കൻ നിർദേശം അനുസരിച്ച് ദിശമാറ്റിയ മറ്റ് രണ്ട് വാണിജ്യ കപ്പലുകളെയും വഴിതിരിച്ചുവിട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം, ഇറാനുമായി ബന്ധമുണ്ടെന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മറ്റൊരു എണ്ണക്കപ്പലായ ‘ഫുയാവോ’ വ്യാഴാഴ്ച യാത്രാമധ്യേ ദിശമാറ്റി ഒമാൻ ഉൾക്കടലിലെ ഇറാന്റെ ജലപരിധിയിലേക്ക് മടങ്ങിയതായി കപ്പൽ നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇറാനിയൻ എണ്ണ വിൽക്കാനും അമേരിക്കൻ ഡോളറിൽ പണം സ്വീകരിക്കാനും അനുവദിച്ചിരുന്ന താൽക്കാലിക ഇളവിനും കഴിഞ്ഞ ആഴ്ച അമേരിക്ക വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.

ഇതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. സമുദ്ര ഗതാഗത വിവരങ്ങൾ ശേഖരിക്കുന്ന ക്പ്ലർ (Kpler) കമ്പനിയുടെ കണക്കുപ്രകാരം, ബുധനാഴ്ച വെറും 11 ചരക്കുകപ്പലുകളും എണ്ണക്കപ്പലുകളും മാത്രമാണ് ഹോർമുസ് കടലിടുക്ക് കടന്നത്. സംഘർഷത്തിന് മുമ്പ് പ്രതിദിന ശരാശരി 138 കപ്പലുകളായിരുന്നു ഈ പാത ഉപയോഗിച്ചിരുന്നത്.

US strikes oil tanker with missiles as it enforces new Iran blockade

More Stories from this section

family-dental
witywide