
വാഷിംഗ്ടൺ : അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ പന്ത് ഇനി വാഷിംഗ്ടണിൻ്റെ കോർട്ടിലാണെന്ന് ഇറാൻ. ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശത്തോട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം. നയതന്ത്രത്തിൻ്റെ പാതയാണോ അതോ ഏറ്റുമുട്ടലിൻ്റെ പാതയാണോ വേണ്ടതെന്ന് അമേരിക്കയാണ് തീരുമാനിക്കേണ്ടതെന്ന് ഇറാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി പറഞ്ഞു. രണ്ട് വഴികൾക്കും ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാൻ്റെ പുതിയ നിർദ്ദേശം താൻ പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും അതിന്റെ വിജയസാധ്യതയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ഇറാൻ ഇതുവരെ “മതിയായ വില നൽകിയിട്ടില്ല” എന്നായിരുന്നു ട്രംപിൻ്റെ പരാമർശം. “അവർ നൽകുന്ന കൃത്യമായ നിർദ്ദേശങ്ങൾ ഉടൻ ലഭിക്കും, അതിനുശേഷം നിലപാട് അറിയിക്കാം,” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട് സമൂഹമാധ്യമത്തിലൂടെ ട്രംപ് ഇങ്ങനെ കുറിച്ചു: “കഴിഞ്ഞ 47 വർഷമായി മാനവികതയോടും ലോകത്തോടും അവർ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് ഇറാൻ ഇതുവരെ മതിയായ വില നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിർദ്ദേശം സ്വീകാര്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല.” ഈ ആഴ്ച ആദ്യം ഇറാൻ സമർപ്പിച്ച മറ്റൊരു നിർദ്ദേശവും ട്രംപ് തള്ളിയിരുന്നു.
പാകിസ്ഥാൻ വഴിയാണ് ഇറാൻ 14 ഇനങ്ങളടങ്ങിയ പുതിയ നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാനിയൻ വാർത്താ ഏജൻസികളായ തസ്നീമും ഫാർസും റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തിൽ ഏപ്രിൽ 8 മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്. ഇതിനിടെയാണ് പുതിയ സമാധാന നീക്കങ്ങൾ നടക്കുന്നത്.
Iran’s 14-point peace plan: Trump expresses doubts, Iran responds















