
ബാഗ്ദാദ്: സൗദി അറേബ്യയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും തലസ്ഥാനമായ റിയാദിനും നേരെ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾ ഇറാഖിൽ നിന്നാണ് ഉണ്ടായതെന്ന ആരോപണം തള്ളി ഇറാഖി ഭരണകൂടം. ഈ വാദങ്ങൾക്ക് യാതൊരുവിധ തെളിവുകളുമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ വക്താവ് സബാഹ് അൽ നുമാൻ ഔദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു.
“ഈ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന യാതൊരു തെളിവും ഇതുവരെ ഒരു പക്ഷവും ഹാജരാക്കിയിട്ടില്ല,” സബാഹ് അൽ നുമാൻ വ്യക്തമാക്കി. ഇറാഖിന്റെ ഉള്ളിൽ നിന്നുള്ള ഏകപക്ഷീയമായ ആക്രമണങ്ങളെ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും, അതേസമയം രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുനിന്നുള്ള ഒരു കടന്നുകയറ്റവും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ഇറാഖിൽ യു.എസ്-സൗദി സഖ്യം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാഖിന്റെ വിശദീകരണം.
അതിനിടെ, ഈ മാസമാദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇറാഖി മണ്ണിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളെ നേരിടുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദി ഉറപ്പുനൽകിയിരുന്നു. മുൻ ഇറാഖി സർക്കാരുകൾക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന വലിയൊരു ദൗത്യമാണിത്.












