20,000 ഡോളർ വരെ വിസ ബോണ്ട്; അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കടുപ്പമാകുമോ?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കുന്ന വിസ ബോണ്ട് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറയുകയും യുഎസ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്ന് യുഎസ് ട്രാവൽ ഇൻഡസ്ട്രിയുടെ മുന്നറിയിപ്പ്. നിലവിൽ 50 രാജ്യങ്ങളിലെ യാത്രക്കാർക്ക് ബാധകമായ പദ്ധതി ഓഗസ്റ്റിൽ സ്ഥിരമാക്കിയതിന് പിന്നാലെയാണ് ആശങ്ക ഉയർന്നത്. ചില ടൂറിസ്റ്റ്, ബിസിനസ് വിസ അപേക്ഷകരോട് 20,000 ഡോളർ വരെ റീഫണ്ടബിൾ ബോണ്ട് നൽകാൻ യുഎസ് കോൺസുലർ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തുടരുകയോ വിസ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ ഈ തുക നഷ്ടപ്പെടാം.

2025 ഓഗസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ സ്ഥിരമാക്കിയിരിക്കുകയാണ്. നിലവിൽ പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ഏഷ്യ, കരീബിയൻ, മധ്യേഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 50 രാജ്യങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്.വിസ ആവശ്യമായ കൂടുതൽ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ട്രാവൽ അസോസിയേഷൻ പ്രസിഡന്റ് ജെഫ് ഫ്രീമാൻ പറഞ്ഞു. ഇത്തരമൊരു നീക്കം അമേരിക്കൻ യാത്രാ മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.

നിലവിൽ പദ്ധതിയുടെ പരിധിയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ യുഎസിലെത്തുന്ന ആകെ വിദേശ യാത്രക്കാരുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നാൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയാൽ പ്രത്യാഘാതം വളരെ വലുതാകുമെന്ന് ട്രാവൽ ഇൻഡസ്ട്രി പറയുന്നു.വിസ കാലാവധി കഴിഞ്ഞും യുഎസിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കുക, സുരക്ഷാ പരിശോധനയും വിവരപങ്കിടലും ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം പറയുന്നു. പരീക്ഷണ പദ്ധതിയുടെ ആദ്യ 10 മാസത്തിനിടെ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിസ അനുവദിക്കൽ 83 ശതമാനം കുറഞ്ഞു.

അതേസമയം, വിസ കാലാവധി കഴിഞ്ഞും യുഎസിൽ തുടരുന്നവരുടെ എണ്ണം 2024 സാമ്പത്തിക വർഷത്തിലെ 45,488ൽ നിന്ന് പരീക്ഷണ കാലയളവിൽ 50ൽ താഴെയായി കുറഞ്ഞതായും ഭരണകൂടം വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള യാത്രയിലും ഇടിവ്അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര യാത്ര ഇതിനകം തന്നെ കുറയുന്ന സാഹചര്യത്തിലാണ് വിസ ബോണ്ട് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം. കാനഡയിൽ നിന്നുള്ള യുഎസിലേക്കുള്ള യാത്ര 25 ശതമാനം കുറഞ്ഞു. ഏഷ്യയിൽ നിന്നുള്ള യാത്ര 2019ലെ നിലയുടെ ഏകദേശം പകുതിയിലാണ്. ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം യുഎസിലേക്കുള്ള വിദേശ യാത്ര 4.3 ശതമാനം കുറഞ്ഞു.

ഫിഫ ലോകകപ്പ് നടന്ന ജൂണിൽ പോലും അന്താരാഷ്ട്ര വരവ് 1.8 ശതമാനം കുറഞ്ഞിരുന്നു. ലോകകപ്പ് അമേരിക്കൻ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ അന്താരാഷ്ട്ര സഞ്ചാരികളുടെ വർധനയുണ്ടായില്ല.

ഇന്ത്യക്കാർക്ക് നിലവിൽ ബാധകമല്ല

നിലവിൽ 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. അതിനാൽ നിലവിലെ നിയമപ്രകാരം ഇന്ത്യൻ പൗരന്മാർക്ക് B-1 ബിസിനസ്, B-2 ടൂറിസ്റ്റ് വിസകൾക്കായി 20,000 ഡോളർ വരെ ബോണ്ട് നൽകേണ്ട സാഹചര്യമില്ല. എന്നാൽ ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നതിനാൽ ഈ വിഷയത്തിൽ ആശങ്ക തുടരുകയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് 15 ദിവസത്തെ അറിയിപ്പോടെ പുതിയ രാജ്യങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. കൂടുതൽ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചാൽ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് വിസ നടപടികൾക്കൊപ്പം വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നതാണ് ട്രാവൽ ഇൻഡസ്ട്രിയുടെ പ്രധാന ആശങ്ക.

Is $20,000 visa bond the next US travel hurdle? What wider rollout could mean for visitors

More Stories from this section

family-dental
witywide