
വാഷിംഗ്ടൺ: ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് ട്രംപിൻ്റെ പ്രഖ്യാപനം.
ഇസ്രയേൽ അംബാസഡർ യെച്ചിയേൽ ലെറ്ററും ലബനൻ അംബാസഡർ നട മൊവാദും പങ്കെടുത്ത കൂടിക്കാഴ്ച സമാധാന ശ്രമങ്ങളിൽ വലിയ പുരോഗതിയുണ്ടാക്കിയതായി ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 16-ന് നിലവിൽ വന്ന പത്തു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഇതോടെ മെയ് 17 വരെ മേഖലയിൽ സമാധാനം തുടരും.
ഹിസ്ബുള്ളയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ലബനനെ അമേരിക്ക സഹായിക്കുമെന്നും, വെസ്റ്റ് ഏഷ്യയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. വരും ദിവസങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലബനൻ പ്രസിഡൻ്റ് ജോസഫ് ഔണിനെയും കൂടുതൽ ചർച്ചകൾക്കായി വാഷിംഗ്ടണിലേക്ക് ക്ഷണിക്കുമെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു.
Israel-Lebanon ceasefire extended for another three weeks; Trump announces















