
വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക ആക്രമണങ്ങളിലെ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും എതിരെ ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ആവശ്യപ്പെട്ടു. ഇറാനിലെ ജുഡീഷ്യറി വാരത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“അന്താരാഷ്ട്ര കുറ്റവാളികൾ, അഹങ്കാരികളായ വൻശക്തികൾ, ആഗോള അക്രമികൾ” എന്നിവർ നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് 2025, 2026 വർഷങ്ങളിൽ നടന്ന സംഭവങ്ങളിൽ, കർശനമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഈ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വരുത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. കേസുകൾ വേഗത്തിൽ തീർപ്പാക്കുക, ശക്തമായ വിധികൾ പുറപ്പെടുവിക്കുക, ജനങ്ങൾക്ക് നീതി കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക, അഴിമതിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുക എന്നിവയിലൂടെ ജുഡീഷ്യറിയുടെ മാറ്റം ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത നീക്കം.















