യു.എസ് സർവകലാശാലയിൽ വെടിവെപ്പ്: അഞ്ച് പേർക്ക് പരിക്ക്; കാമ്പസിലെ അലമാരയിൽ ഒളിച്ച 19-കാരനായ പ്രതി പിടിയിൽ

വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (വി.എസ്.യു) കാമ്പസിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 19 വയസുകാരനായ പ്രതി കാമറോൺ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിർജീനിയയിലെ ഹെൻറിക്കോ സ്വദേശിയായ ഇയാൾ വെടിവെപ്പിന് ശേഷം കാമ്പസിനകത്തെ ഒരു അലമാരയിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതി ഈ സർവകലാശാലയിലെ വിദ്യാർത്ഥിയല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 01:28 ഓടെ സർവകലാശാലയിലെ ഒരു ഹോസ്റ്റലിന് പുറത്താണ് അക്രമം നടന്നത്. വെടിയേറ്റ അഞ്ച് പേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 21 വയസുകാരനായ യുവാവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റ് നാല് പേരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരിൽ ഒരാൾ മാത്രമാണ് ഈ സർവകലാശാലയിലെ വിദ്യാർത്ഥി. മറ്റുള്ളവർ 17-നും 23-നും ഇടയിൽ പ്രായമുള്ള പുറത്തുനിന്നുള്ളവരാണ്.

പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികൾക്കായി ഹോസ്റ്റലുകൾ തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന പ്രാഥമിക വിവരം. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി ചെസ്റ്റർഫീൽഡ് കൗണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ ചരിത്രപ്രസിദ്ധ ബ്ലാക്ക് യൂണിവേഴ്സിറ്റികളിൽ ഒന്നായ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിലവിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് കാമ്പസിൽ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

Shooting at US university: Five injured; 19-year-old suspect hiding in a closet on campus arrested

More Stories from this section

family-dental
witywide