ഇറാൻ യുദ്ധത്തിൽ നിന്ന് വിട്ടുനിന്നു: ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസം വെട്ടിച്ചുരുക്കാൻ യുഎസ്, പിന്നിൽ കിം ജോങ് ഉന്നുമായുള്ള തൻ്റെ സൌഹൃദമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക ഗണ്യമായി വെട്ടിച്ചുരുക്കുന്നു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള തൻ്റെ “വളരെ നല്ല ബന്ധം” കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഇറാൻ്റെ അണുവിമുക്തീകരണ പ്രക്രിയയിൽ യുഎസിനൊപ്പം ചേരാൻ ദക്ഷിണ കൊറിയയോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ അത് നിരസിച്ചതായി ട്രംപ് വെളിപ്പെടുത്തി. ” ചിലവുകുറഞ്ഞതല്ല ഈ സൈനികാഭ്യാസങ്ങൾ. ഇതിൻ്റെ ഭൂരിഭാഗം ചിലവും വഹിക്കുന്നത് അമേരിക്കയാണ്. ഇത് തികച്ചും അനുചിതവും ശത്രുതാപരവുമായ സന്ദേശമാണ് നൽകുന്നത്,” ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ, തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന വാർഷിക സൈനികാഭ്യാസങ്ങൾ റദ്ദാക്കാൻ സമയമില്ലാത്തതിനാൽ നിലവിലെ പരിശീലനം മുൻ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ വിലക്ക് ലംഘിച്ച് ഉത്തര കൊറിയ ഈ മാസം വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. 2018-ൽ സിംഗപ്പൂർ ഉച്ചകോടിയിൽ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് സഖ്യകക്ഷിക്കെതിരെ തിരിഞ്ഞത്.

‘ഉൽച്ചി ഫ്രീഡം ഷീൽഡ്’ തുടരും
അമേരിക്കയുടെ ഭാഗത്തുനിന്ന് അതൃപ്തി ഉയർന്നിട്ടുണ്ടെങ്കിലും 11 ദിവസം നീണ്ടുനിൽക്കുന്ന ‘ഉൽച്ചി ഫ്രീഡം ഷീൽഡ്’ സൈനികാഭ്യാസവുമായി മുന്നോട്ട് പോകാനാണ് ദക്ഷിണ കൊറിയൻ സൈന്യത്തിൻ്റെ തീരുമാനം. 18,000-ത്തോളം ദക്ഷിണ കൊറിയൻ സൈനികരും നിലവിൽ രാജ്യത്ത് ക്യാമ്പ് ചെയ്യുന്ന 28,500 യുഎസ് സൈനികരും ഇതിൻ്റെ ഭാഗമാകും. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെ വിന്യസിച്ച പശ്ചാത്തലത്തിൽ, ആ ഭീഷണികൂടി മുന്നിൽക്കണ്ടാണ് പരിശീലനമെന്ന് യുഎസ് സൈനിക വക്താവ് റയാൻ ഡൊണാൾഡ് അറിയിച്ചു.

അതേസമയം, യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തെ “ആക്രമണാത്മക യുദ്ധത്തിനായുള്ള റിഹേഴ്സൽ” എന്ന് വിളിച്ച് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. 2019-ൽ ട്രംപും കിമ്മും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ഉത്തര കൊറിയ തങ്ങളുടെ ആണവ പരീക്ഷണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ മടി കാണിച്ച ജപ്പാൻ, ഫ്രാൻസ്, യുകെ തുടങ്ങിയ മറ്റ് സഖ്യകക്ഷികളോടും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 1953-ലെ താൽക്കാലിക യുദ്ധവിരാമ കരാറിന് ശേഷം സാങ്കേതികമായി നിലനിൽക്കുന്ന കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ചർച്ചയ്ക്ക് വഴിതേടുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.

Iran stays out of war: US to cut military exercises with South Korea

More Stories from this section

family-dental
witywide