അമേരിക്കയിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലിൽ കണ്ടെത്തി. തിരുവനന്തപുരം കന്യാകുമാരിയിൽ കാണാതായ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടങ്ങൂർ സൗത്ത് ചന്തക്കവലയിൽ എടാട്ട് വീട്ടിൽ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണിവർ.
രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് വൈകിട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പിറ്റേന്ന് ഇവിടെ നിന്നും പുറത്തുപോയ ഇവർ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലിൽ തിരിച്ചെത്തിയില്ല. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാർ യുവതികളുടെ അമ്മ മേരിയെ വിവരം അറിയിക്കുകയും പിതാവിന്റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി വിവിധയിടങ്ങളിൽ അന്വേഷിക്കുകയും പരാതിയിൽ നൽകുകയും ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കവേ ഇന്നു രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തി കരയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് മാറ്റി. ഇരുവരുടെയും മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Malayali sisters who returned from the US found dead in the sea off Kanyakumari













