കാനഡയിൽ 800-ലധികം കാട്ടുതീ ആളിക്കത്തുന്നു; അമേരിക്കയിലും വായു മലിനീകരണ മുന്നറിയിപ്പ്

ഒട്ടാവ: കാനഡയിൽ 800-ലധികം കാട്ടുതീകൾ ഇപ്പോഴും ആളിക്കത്തുന്നതിനെ തുടർന്ന് അതിന്റെ പുകയും വായു മലിനീകരണവും അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഇതോടെ യുഎസിലെ വിവിധ മേഖലകളിൽ വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അമേരിക്കൻ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) പ്രകാരം, മിഷിഗൺ, മിനിയാപൊളിസ്, മിന്നസോട്ട എന്നിവിടങ്ങളിലെ വടക്കൻ പ്രദേശങ്ങളിൽ വായു ഗുണനിലവാരം “അപകടകരം” (Hazardous) എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. ജനങ്ങൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആരോഗ്യ അധികൃതർ നിർദേശിച്ചു.

അപ്പർ മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്ക്സ് മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കും മുന്നറിയിപ്പ് വ്യാപിപ്പിച്ചതായി അമേരിക്കൻ ദേശീയ കാലാവസ്ഥാ സേവനം (NOAA) അറിയിച്ചു. കാനേഡിയൻ ഇന്റർഏജൻസി ഫോറസ്റ്റ് ഫയർ സെന്ററിന്റെ കണക്കുപ്രകാരം, നിലവിൽ രാജ്യത്ത് 857 കാട്ടുതീകൾ കത്തിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച മാത്രം 23 പുതിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിഭാഗവും നിയന്ത്രണവിധേയമായിട്ടില്ലെന്ന് കാനേഡിയൻ വൈൽഡ്‌ലാൻഡ് ഫയർ ഇൻഫർമേഷൻ സിസ്റ്റം വ്യക്തമാക്കി. ഒന്റാറിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ വലിയ കാട്ടുതീകളിൽ നിന്നുള്ള കനത്ത പുക തണ്ടർ ബേ, ടൊറന്റോ എന്നിവിടങ്ങളിൽ ഗുരുതരമായ വായു മലിനീകരണത്തിന് കാരണമായിട്ടുണ്ട്.

അന്തരീക്ഷത്തിലൂടെ പുക ഗ്രേറ്റ് ലേക്ക്സ് മേഖലയിലേക്കും ന്യൂയോർക്കിലേക്കും വ്യാപിക്കുന്നതിനാൽ മൂടൽമഞ്ഞ് നിറഞ്ഞ ആകാശവും കൂടുതൽ ചുവപ്പ് നിറമുള്ള സൂര്യോദയവും സൂര്യാസ്തമയവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഒന്റാറിയോയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, അത് കാട്ടുതീ നിയന്ത്രിക്കാൻ പര്യാപ്തമാകില്ലെന്നാണ് വിലയിരുത്തൽ. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് ഈ ആഴ്ചയും വാരാന്ത്യവും പുകയെ അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ നടക്കുന്ന ന്യൂജഴ്‌സിയിലും പുക എത്തുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

അതേസമയം, തിങ്കളാഴ്ചയോടെ കാറ്റിന്റെ ദിശ മാറുന്നതിനാൽ പുക ക്യൂബെക്കിലേക്ക് നീങ്ങുകയും അമേരിക്കയുടെ തെക്കൻ മേഖലകളിലെ വായു ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വിസ് ആസ്ഥാനമായുള്ള IQAir പുറത്തുവിട്ട കണക്കുപ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരമായി ഡെട്രോയിറ്റ് മാറി. തുടർന്ന് മിനിയാപൊളിസും ടൊറന്റോയും പട്ടികയിലുണ്ട്. കാനഡയിലെ കാട്ടുതീ നിയന്ത്രണത്തിൽ കൂടുതൽ കാര്യക്ഷമത വേണമെന്ന് ആവശ്യപ്പെട്ട് മിഷിഗൺ സംസ്ഥാനത്തെ നാല് റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് തുറന്ന കത്തയച്ചു. തുടർച്ചയായി മൂന്നാം വർഷവും ഇതേ പ്രശ്നം ആവർത്തിക്കുന്നതിലുള്ള പ്രതിഷേധവും അവർ രേഖപ്പെടുത്തി.

“ഒരു വർഷം കഴിഞ്ഞു, മറ്റൊരു തീപിടിത്തകാലം കൂടി എത്തി. പക്ഷേ മാറിയത് ഞങ്ങളുടെ ക്ഷമ മാത്രമാണ്,” എന്നാണ് കത്തിൽ പറയുന്നത്. അതേസമയം, കാനഡയിലെ അമേരിക്കൻ അംബാസഡർ പീറ്റ് ഹോക്സ്ട്ര ഇരുരാജ്യങ്ങളുടെയും അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. “ഈ പ്രതിസന്ധിക്ക് അതിർത്തികളില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ചെയ്തതുപോലെ അമേരിക്കയും കാനഡയും ചേർന്ന് ഈ വെല്ലുവിളിയെ നേരിടും,” അദ്ദേഹം പറഞ്ഞു. വടക്കൻ ഒന്റാറിയോയിലെ കാട്ടുതീ കാരണം ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവന്നു. ചിലർ ബോട്ടുകളിലാണ് ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി വീടുകളും കെട്ടിടങ്ങളും തീയിൽ നശിച്ചതായി അനിഷിനാബെക് നേഷൻ ഗ്രാൻഡ് കൗൺസിൽ തലവൻ ലിൻഡ ഡെബാസിജെ അറിയിച്ചു.

More than 800 Canadian wildfires burning as air quality alerts extend to US

More Stories from this section

family-dental
witywide