
ടെഹ്‌റാൻ: ഇറാന്റെ മക്രാൻ തീരത്തുള്ള ചബഹാർ തുറമുഖത്തെ കപ്പൽ ഗതാഗത നിയന്ത്രണ ഗോപുരം (കൺട്രോൾ ടവർ) ലക്ഷ്യമിട്ട് യുഎസ് നടത്തിയ അതിശക്തമായ മിസൈലാക്രമണത്തെ അപലപിച്ച് ഇറാൻ. മേഖലയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സിവിൽ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെയും തകർക്കുന്ന ക്രൂരമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് ടെഹ്‌റാൻ കുറ്റപ്പെടുത്തി.
മൂന്ന് മിസൈലുകൾ ഉപയോഗിച്ചാണ് യുഎസ് സൈന്യം പൂർണ്ണമായും സിവിലിയൻ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന കൺട്രോൾ ടവർ തകർത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ ഈ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണം പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പും രാജ്യാന്തര നിയമങ്ങളോടുള്ള വാഷിംഗ്ടണിന്റെ അവഗണനയുമാണ് തുറന്നുകാട്ടുന്നത് എന്ന് ഇറാൻ പ്രസ്താവനയിൽ ആരോപിച്ചു.
സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കരാറുകളെ യുഎസ് തന്നെ ലംഘിക്കുകയാണെന്നും ഇത് ജനങ്ങളുടെ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു. ആക്രമണത്തെ തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള പ്രതിഷേധവും യുഎസ് വിരുദ്ധ വികാരവും ശക്തമായിരിക്കുകയാണ്.















