
അമേരിക്കയിലെ കാൻസാസിലുള്ള മക്കോണൽ വ്യോമതാവളത്തിന് സമീപം വിചിത്ര രൂപത്തിലുള്ള വിമാനം കണ്ടെത്തിയത് വൻ ചർച്ചയാകുന്നു. സ്റ്റെൽത്ത് ബോംബറിന് സമാനമായ ആകൃതിയുള്ള ചാരനിറത്തിലുള്ള വലിയ വിമാനം പറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധനേടിയത്. നിർമാണ ഘട്ടത്തിലുള്ള അതിനൂതന ബി-21 റെയ്ഡർ (B-21 Raider) സ്റ്റെൽത്ത് ബോംബറാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിമാനമേതാണെന്ന് യു.എസ് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പരീക്ഷണപ്പറക്കലിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായിട്ടാകാം വിമാനം വ്യോമതാവളത്തിന് സമീപമെത്തിയതെന്നാണ് കരുതുന്നത്. ഇത് പുതിയ ബി-21 റെയ്ഡർ ആണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലാത്ത ആർ.ക്യു-170 അല്ലെങ്കിൽ ആർ.ക്യു-180 ഡ്രോണുകളിൽ ഒന്നാകാമെന്നും അഭിപ്രായമുണ്ട്. ഇന്ധനം നിറയ്ക്കാനായി എത്തിയ ബി-2 സ്പിരിറ്റ് എന്ന പഴയ സ്റ്റെൽത്ത് ബോംബറാകാനുള്ള സാധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.
നോർത്രോപ്പ് ഗ്രുമ്മൻ കമ്പനി നിർമിക്കുന്ന, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര സ്റ്റെൽത്ത് ബോംബറാണ് ബി-21 റെയ്ഡർ. 69.2 കോടി ഡോളർ നിർമാണച്ചെലവുള്ള ഈ അതിനൂതന വിമാനം 2022-ലാണ് ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിച്ചത്. ഭാവിയിൽ ഇത്തരം നൂറോളം വിമാനങ്ങൾ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന യു.എസ് വ്യോമസേനയുടെ പ്രധാന അറ്റാക്കിംഗ് ആയുധമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Mysterious Aircraft Spotted Near US Air Force Base Sparks Stealth Bomber Rumors














