
ഗുവാഹത്തി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഗുവാഹത്തിയിലെ ചച്ചലിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അസം റവന്യൂ മന്ത്രി കേശബ് മഹാന്തയുടെ മകൾ ദിബിസ മഹാന്ത പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. ബിജെപി നയിക്കുന്ന അസം സർക്കാരിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്തിൻ്റെ (എജിപി) മുതിർന്ന നേതാവാണ് കേശബ് മഹാന്ത.
‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിലാണ് ദിബിസ പങ്കെടുത്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടും കേന്ദ്ര സർക്കാരിനെതിരെയും ദിബിസ മഹാന്ത പ്ലക്കാർഡുകൾ ഉയർത്തുന്നതിൻ്റെയും മുദ്രാവാക്യം വിളിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
സംഭവം രാഷ്ട്രീയ ആയുധമായതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയോട് വിശദീകരണവുമായി മന്ത്രി കേശബ് മഹാന്ത രംഗത്തെത്തി. മകൾ ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും, സുഹൃത്തുക്കൾ അവളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധ വേദിയിൽ എത്തിക്കുകയായിരുന്നു എന്നുമാണ് മന്ത്രിയുടെ വിശദീകരണം. വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ മാനിക്കുന്നുവെന്നും, എന്നാൽ സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വിവാദത്തെ തുടർന്ന് ദിബിസ തൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്.
NEET irregularities: Assam Revenue Minister’s daughter Dibisa joins student protest; Social media footage puts BJP coalition government on the defensive















