
അങ്കാറ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ ആഗ്രഹിക്കുന്നുണ്ടെന്നും സമാധാന ചർച്ചകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയും യുദ്ധം നിർത്താൻ സന്നദ്ധരാണെന്ന് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
“പലരും കരുതുന്നതിനേക്കാൾ കൂടുതൽ നമ്മൾ സമാധാനത്തോട് അടുക്കുകയാണ്. പ്രസിഡൻ്റ് പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇപ്പോൾ തന്നെ യുദ്ധം നിൽക്കണമെന്നാണ് സെലൻസ്കിയുടെയും ആഗ്രഹം,” ട്രംപ് പറഞ്ഞു. നിലവിലെ നയതന്ത്ര നീക്കങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ച അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രധാന ചർച്ചയാകും.
തുർക്കിയിൽ ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച ഈ ആഴ്ച
യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കങ്ങളുടെ ഭാഗമായി ട്രംപ് ഈ ആഴ്ച തുർക്കിയിൽ വെച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഏതാനും മാസങ്ങളായി യുദ്ധക്കളത്തിൽ ഇരുപക്ഷത്തിനും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, അതിനാൽ എത്രയും വേഗം യുദ്ധം നിർത്തിക്കാനാണ് യുഎസ് പ്രസിഡൻ്റ് ശ്രമിക്കുന്നതെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒപ്പം, നാറ്റോ സഖ്യകക്ഷികൾ അവരുടെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കണമെന്ന കർശന സന്ദേശവും ട്രംപ് നേരിട്ട് അറിയിക്കും.
കഴിഞ്ഞ ഞായറാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി ട്രംപ് ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധത്തിന് പരിഹാരം കാണാൻ യുഎസ് സഹായിക്കാമെന്ന് ട്രംപ് പുടിന് ഉറപ്പുനൽകിയതായി ക്രെംലിൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ, താനും ട്രംപുമായി വളരെ നല്ലൊരു ഫോൺ സംഭാഷണം നടത്തിയെന്ന് സെലൻസ്കിയും വ്യക്തമാക്കി. 1,200 കിലോമീറ്ററോളം നീളുന്ന യുദ്ധ മുന്നണിയിലെ നിലവിലെ സാഹചര്യങ്ങളാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്.
Putin and Zelensky want war to end, Trump says peace is closer than people think













