പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകാതെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല; ട്രംപിന്‍റെ കടുത്ത നിലപാടിന് മറുപടിയുമായി സൗദി അറേബ്യ

റിയാദ്/വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായാൽ മിഡിൽ ഈസ്റ്റിലെയും മറ്റ് മേഖലകളിലെയും രാജ്യങ്ങൾ നിർബന്ധമായും ഇസ്രായേലിനെ അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി സൗദി അറേബ്യ. സ്വതന്ത്രമായൊരു പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള സുസ്ഥിരവും പിന്തിരിക്കാനാകാത്തതുമായ നടപടികൾ ഉണ്ടായാൽ മാത്രമേ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയുള്ളൂ എന്ന് സൗദി ഔദ്യോഗിക വൃത്തങ്ങൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനോട് വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ തങ്ങളുടെ മുൻപത്തെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സൗദി വൃത്തങ്ങൾ അടിവരയിട്ടു പറഞ്ഞു.

തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഡോണൾഡ് ട്രംപ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് മേൽ കടുത്ത നിബന്ധന മുന്നോട്ട് വെച്ചത്. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചതിന് ശേഷം മേഖലയിലെ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ‘അബ്രഹാം ഉടമ്പടിയിൽ’ നിർബന്ധമായും ഒപ്പുവെക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ സൈനിക ആക്രമണം ഇറാനെതിരെ ഉണ്ടാകുമെന്ന ഭീഷണിയും ട്രംപ് ആവർത്തിച്ചു.

യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളുടെ ഭാഗമായി പശ്ചിമേഷ്യയിൽ വലിയ തോതിലുള്ള നയതന്ത്ര മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ കടുത്ത നീക്കം. എന്നാൽ ട്രംപിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഫലസ്തീൻ പ്രമേയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സൗദി അറേബ്യ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം. അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള രാജ്യമായ സൗദിയുടെ ഈ നിലപാട് ട്രംപിന്റെ മിഡിൽ ഈസ്റ്റ് നയങ്ങൾക്ക് വലിയൊരു വെല്ലുവിളിയാകുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide