ഇറാനെ ശ്വാസംമുട്ടിച്ച് കീഴടക്കാൻ ‘കടൽ ഉപരോധം’; ട്രംപിൻ്റെ യുദ്ധതന്ത്രം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണി

വാഷിംഗ്ടൺ: ഇറാൻ്റെ എണ്ണക്കയറ്റുമതിയും അവശ്യ ഇറക്കുമതിയും പൂർണ്ണമായും തടഞ്ഞുകൊണ്ട് രാജ്യത്തെ സാമൂഹിക തകർച്ചയിലേക്ക് തള്ളിവിടാൻ ലക്ഷ്യമിട്ടുള്ള ‘കടൽ ഉപരോധം’ ശക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സൈനികമായ നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് പകരം സാമ്പത്തികമായ ശ്വാസംമുട്ടലിലൂടെ ഇറാനെ കീഴ്പ്പെടുത്താമെന്ന ചരിത്രപരമായ ചൂതാട്ടത്തിലാണ് വൈറ്റ് ഹൗസ്. എന്നാൽ, ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ വധവും ആഴ്ചകളോളം നീണ്ട കനത്ത ബോംബാക്രമണവും ഇറാനെ തളർത്തിയിട്ടില്ലെന്നിരിക്കെ, ട്രംപിൻ്റെ പുതിയ സാമ്പത്തിക ഉപരോധം ലക്ഷ്യം കാണുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നു. പട്ടിണിയും സാമ്പത്തിക തകർച്ചയും ഉണ്ടായാലും അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ കീഴടങ്ങാൻ സാധ്യതയില്ലെന്നാണ് ചരിത്രം നൽകുന്ന സൂചന.

അതിനിടെ, രണ്ടാഴ്ച പിന്നിടുന്ന ഉപരോധം ഇറാൻ്റെ ആഭ്യന്തര വിപണിയെ തകർത്തെന്ന് ട്രംപ് അവകാശപ്പെട്ടു. “ഇതൊരു അത്ഭുതകരമായ നീക്കമാണ്. ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ പൂർണ്ണമായും മരിച്ചു കഴിഞ്ഞു,” എന്ന് ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. എണ്ണ വിൽക്കാൻ കഴിയാത്തതും ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി തടസ്സപ്പെട്ടതും ഇറാനിൽ കനത്ത വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമായിട്ടുണ്ട്. ആണവ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാതെ ഉപരോധം പിൻവലിക്കില്ലെന്ന കടുത്ത നിലപാടിലാണ് അമേരിക്ക.

പ്രതിരോധത്തിൻ്റെ 47 വർഷങ്ങൾ

1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം കഴിഞ്ഞ 47 വർഷമായി അമേരിക്കയെ ‘മഹാ പിശാച്’ എന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കുക എന്നതാണ് ഇറാന്റെ നയം. ട്രംപിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്നതിനേക്കാൾ സ്വന്തം നാടിന്റെ തകർച്ചയാകും അവർ തിരഞ്ഞെടുക്കുക എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1980-കളിൽ ഇറാഖുമായുള്ള 8 വർഷത്തെ യുദ്ധത്തിൽ പത്ത് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടും ഇറാൻ പിടിച്ചുനിന്നു. ദശകങ്ങളായി പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങൾക്കിടയിലാണ് രാജ്യം നിലനിൽക്കുന്നത്. സമ്മർദ്ദത്തിലൂടെ ഇറാനെ വരുതിയിലാക്കാം എന്ന് വിശ്വസിക്കുന്ന അവസാനത്തെ ഭരണകൂടമാണ് ട്രംപിൻ്റേതെന്ന് ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രിറ്റ പാഴ്സി പറഞ്ഞു. ഇറാനെ തകർക്കാൻ ഒരു ‘അവസാന തന്ത്രം’ എന്ന നിലയിലാണ് അമേരിക്ക ഓരോ നീക്കത്തെയും കാണുന്നത്. എന്നാൽ ഓരോ തവണയും ഈ ശ്രമങ്ങൾ അമേരിക്കയ്ക്ക് നിരാശയാണ് നൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ ഈ യുദ്ധതന്ത്രം അമേരിക്കയ്ക്കുള്ളിലും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. യുദ്ധം കാരണം എണ്ണ വിപണിയിലുണ്ടായ തടസ്സം മൂലം അമേരിക്കയിൽ ഗാലന് 4 ഡോളറിന് മുകളിലാണ് പെട്രോൾ വില. ഇത് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത് അമേരിക്കൻ ജനതയെ പ്രകോപിപ്പിക്കുന്നുണ്ട്.
ഈവർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവികാരം തങ്ങൾക്കെതിരാകുമോ എന്ന ഭീതിയിലാണ് റിപ്പബ്ലിക്കൻ പാർട്ടി. 34 ശതമാനം അമേരിക്കക്കാർ മാത്രമാണ് നിലവിൽ യുദ്ധത്തെ പിന്തുണയ്ക്കുന്നത്.

നേരത്തെ നടത്തിയ ബോംബാക്രമണങ്ങൾ ഇറാൻ്റെ സൈനിക ശേഷിയെ തകർത്തുവെങ്കിലും രാഷ്ട്രീയമായ വിജയം നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കാതെ ഇറാനെ വരുതിയിലാക്കാൻ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ സ്വന്തം ജനതയുടെ ദുരിതം അവഗണിച്ച് ശീലമുള്ള ഇറാനിലെ മതഭരണകൂടം കേവലം സാമ്പത്തിക സമ്മർദ്ദത്തിന് വഴങ്ങുമോ എന്ന കാര്യത്തിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു.
അമേരിക്കയുടെ ഈ കടുത്ത നീക്കം ആഗോള എണ്ണ വിപണിയിൽ ഇനിയും അസ്ഥിരതയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

‘Sea blockade’ to suffocate and subdue Iran; Trump’s war strategy also threatens the American economy

More Stories from this section

family-dental
witywide