
വാഷിംഗ്ടൺ: ഇറാനെതിരെ നടത്തുന്ന യുഎസ്-ഇസ്രായേൽ യുദ്ധം തുടരുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നതായി പുതിയ സർവ്വേ ഫലം. അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയും നോൺ-പാർട്ടിസൻ ഗവേഷണ സ്ഥാപനമായ ‘NORC’-യും സംയുക്തമായി നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
സർവ്വേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ഭാഗം (ഏകദേശം 66%) പ്രായപൂർത്തിയായ അമേരിക്കക്കാരും ഈ യുദ്ധം അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റുകളുടെയും സ്വതന്ത്രരുടെയും ഭൂരിഭാഗം ആളുകളും ഇതിനെ എതിർത്തപ്പോൾ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ 37 ശതമാനത്തോളം ആളുകളും യുദ്ധം അനാവശ്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
രണ്ട് ആഴ്ച നീണ്ടുനിന്ന കടുത്ത സൈനിക ഏറ്റുമുട്ടലുകൾക്ക് ശേഷം ജൂലൈ 23 മുതൽ 27 വരെ ലഭിച്ച താത്കാലിക വെടിനിർത്തൽ വേളയിലാണ് ഈ അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി (Approval rating) 33 ശതമാനമായി കുറഞ്ഞു. തന്റെ ആദ്യ ഭരണകാലത്തെ സമാന കാലയളവിനേക്കാൾ താഴ്ന്ന നിലയിലാണ് നിലവിൽ അദ്ദേഹത്തിന്റെ ജനപ്രീതി.














