വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയില്‍ ആത്മീയത തുളുമ്പുന്ന വിശുദ്ധ കുര്‍ബാന ; യൂറോപ്പ്-യുകെ കണ്‍വെന്‍ഷന്‍ 2026-ന് തുടക്കമായി

(വത്തിക്കാന്‍ സിറ്റിയില്‍ നിന്ന് ഡോ. ജോര്‍ജ് എം. കാക്കനാട്)

സീറോ-മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ യൂറോപ്പ്-യുകെ കണ്‍വെന്‍ഷന്‍ 2026-ന് വത്തിക്കാന്‍ സിറ്റിയിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ തുടക്കമായി. സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരും വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരാവുകയും പങ്കുചേരുകയും ചെയ്തു.

ആഗോള കത്തോലിക്കാ സഭയുടെ ഹൃദയഭാഗത്ത് വെച്ച് നടന്ന ഈ ദിവ്യബലി അര്‍പ്പണം, സീറോ-മലങ്കര സഭയുടെ ആഴമേറിയ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും മിഷനറി ചൈതന്യത്തിന്റെയും ഉദാത്തമായ സാക്ഷ്യമായി മാറി. സഭയുടെ സമ്പന്നമായ ആത്മീയ പൈതൃകവും യൂറോപ്പിലും യുകെയിലുമുള്ള അതിന്റെ ഊര്‍ജ്ജസ്വലവും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സാന്നിധ്യവും ഈ സന്ദര്‍ഭം വ്യക്തമാക്കി.

കൃപനിറഞ്ഞ ചരിത്ര നിമിഷം

ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസ് തുടക്കം കുറിച്ച പുനരൈക്യ
പ്രസ്ഥാനത്തിന്റെ ശതാബ്ദി വര്‍ഷത്തിലേക്ക് സഭ പ്രവേശിക്കാന്‍ ഒരുങ്ങുന്ന ഈ
വേളയില്‍, വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കല്‍ ഒത്തുചേരുന്നതും പത്രോസിന്റെ
പിന്‍ഗാമിയുമായുള്ള പൂര്‍ണ്ണ കൂട്ടായ്മയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും
ആത്മീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ
തന്റെ വചനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സീറോ-മലങ്കര കത്തോലിക്കാ സഭയെ
സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ദൈവം സഭയ്ക്ക് മേല്‍ ചൊരിഞ്ഞ സമൃദ്ധമായ കരുണയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി
അര്‍പ്പിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍, ദൈവം നട്ടു നനച്ച
മുന്തിരിച്ചെടിയെക്കുറിച്ച് പ്രതിപാദിക്കുന്ന സങ്കീര്‍ത്തനം 80-നെക്കുറിച്ച് ധ്യാനിച്ചു. ഒരു മുന്തിരിച്ചെടി അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രമേ അത് ഫലം പുറപ്പെടുവിക്കുകയുള്ളൂ എന്ന് അദ്ദേഹം സഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. അതുപോലെ, സഭാ മക്കള്‍ക്ക് ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്നത് അവര്‍ ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ മാത്രമാണ്.

‘എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും.’

സുവിശേഷത്തില്‍ നിന്നുള്ള യേശുവിന്റെ ഈ ക്ഷണം വെറുമൊരു ആത്മീയ ആദര്‍ശം മാത്രമല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ജീവിതശൈലിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുവിശേഷത്തില്‍ പലവട്ടം ആവര്‍ത്തിച്ചു പറയുന്ന ഈ ആഹ്വാനം മഹത്തായൊരു വാഗ്ദാനവും നല്‍കുന്നുണ്ട്: ക്രിസ്തുവില്‍ നിലനില്‍ക്കുന്നവര്‍ സമൃദ്ധമായി ഫലം പുറപ്പെടുവിക്കും. തങ്ങള്‍ ക്രിസ്തുവില്‍ വസിക്കുന്നുവെങ്കില്‍, അവരുടെ പ്രാര്‍ത്ഥനകള്‍ അവിടുത്തെ ഇഷ്ടപ്രകാരം കേള്‍ക്കപ്പെടുകയും ഉത്തരം നല്‍കപ്പെടുകയും ചെയ്യുമെന്ന് കര്‍ത്താവ് തന്റെ ശിഷ്യന്മാര്‍ക്ക് ഉറപ്പുനല്‍കുന്നു.

ഈ സുവിശേഷ സന്ദേശത്തിന്റെ ശക്തമായ മാതൃകകളായി മാര്‍ ഈവാനിയോസിന്റെയും മാര്‍ തിയോഫിലോസിന്റെയും ജീവിതങ്ങളെ കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിച്ചു. അവര്‍ ക്രിസ്തുവുമായുള്ള അടുത്ത കൂട്ടായ്മയില്‍ ജീവിച്ചതുകൊണ്ടാണ്, സഭയുടെ നവീകരണത്തിനും വളര്‍ച്ചയ്ക്കും ഐക്യത്തിനുമായി അവരുടെ പ്രവൃത്തികളിലൂടെ പ്രവര്‍ത്തിക്കാന്‍ ദൈവത്തിന് സാധിച്ചത്. ക്രിസ്തുവില്‍ വേരൂന്നിയവരായി ജീവിക്കാനും സുവിശേഷ ദൗത്യത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കാനും അവരുടെ ജീവിതങ്ങള്‍ വിശ്വാസികളെ ഇന്നും പ്രചോദിപ്പിക്കുന്നു.

വിശുദ്ധ പത്രോസിന്റെ ബലിപീഠത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ലഭിച്ച പദവിയെ ദൈവപരിപാലനയുടെ ദൃശ്യമായ അടയാളമെന്നും ആഗോള സഭയുമായുള്ള നമ്മുടെ കൂട്ടായ്മയുടെ ഓര്‍മ്മപ്പെടുത്തലെന്നും കര്‍ദ്ദിനാള്‍ ക്ലിമീസ് വിശേഷിപ്പിച്ചു. പുനരൈക്യ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാക്കന്മാര്‍ തങ്ങളുടെ ആത്മീയ മക്കളുടെ ഈ അനുഗ്രഹീത സംഗമം സ്വര്‍ഗ്ഗത്തിലിരുന്ന് കണ്ട് തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ദേവാലയത്തില്‍ നിന്നുകൊണ്ട് സ്തുതിയുടെയും നന്ദിയുടെയും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍, ‘ഞാന്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്’ എന്ന ക്രിസ്തുവിന്റെ ശാശ്വതമായ വാഗ്ദാനമാണ് വിശ്വാസികള്‍ക്ക് ഓര്‍മ്മ വന്നത്. സീറോ-മലങ്കര വിശ്വാസികള്‍ ക്രിസ്തുവില്‍ നിലനില്‍ക്കാനും, അവിടുത്തെ രാജ്യത്തിനായി ഫലം പുറപ്പെടുവിക്കാനും, പൂര്‍വ്വികര്‍ തങ്ങളെ ഭരമേല്‍പ്പിച്ച ദൗത്യം മുന്നോട്ട് കൊണ്ടുപോകാനും വിളിക്കപ്പെട്ടവരാണെന്ന ശക്തമായ പ്രഖ്യാപനമായി ഈ ശുശ്രൂഷ മാറി.

യൂറോപ്പ്-യുകെ കണ്‍വെന്‍ഷന്‍ 2026 ആരംഭിക്കുന്ന ഈ വേളയില്‍, ഈ കൃപാനിറഞ്ഞ നിമിഷത്തിന് സഭ ദൈവത്തിന് നന്ദി പറയുകയും, ഇത് വിശ്വാസത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്താനും, സഭാപരമായ കൂട്ടായ്മ ആഴപ്പെടുത്താനും, ലോകത്തില്‍
ക്രിസ്തുവിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാന്‍ എല്ലാ പങ്കാളികളെയും
പ്രചോദിപ്പിക്കാനും ഇടയാക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Spiritual Holy Mass in St. Peter’s Basilica; Europe-UK Convention 2026 begins

More Stories from this section

family-dental
witywide