
വാഷിംഗ്ടൺ: അമേരിക്കയിൽ എച്ച്-1ബി, പെം (PERM) തൊഴിൽ വിസകളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാപകമായ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. വിദേശ തൊഴിലാളികളെ എത്തിക്കുന്നതിൽ ക്രമക്കേട് കാട്ടിയ കമ്പനികൾക്കെതിരെ യുഎസ് തൊഴിൽ വകുപ്പ് വൻതോതിലുള്ള അന്വേഷണം ആരംഭിച്ചു. ആഗോള ഐടി സേവന രംഗത്തെ മുൻനിര കമ്പനിയായ കോഗ്നിസെൻ്റ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ അന്വേഷണത്തിൻ്റെ നിഴലിലാണെന്ന് യുഎസ് ഫെഡറൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തൊഴിൽ വകുപ്പിലെ ഇൻസ്പെക്ടർ ജനറലായ ആൻ്റണി ഡി എസ്പോസിറ്റോയാണ് മാധ്യമങ്ങളോട് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. വ്യാജ അപേക്ഷകൾ സമർപ്പിച്ചും, വിദേശ തൊഴിലാളികളിൽ നിന്ന് നിയമവിരുദ്ധമായി വേതനം തിരികെ വാങ്ങിയും, മനുഷ്യക്കടത്ത് പോലുള്ള ക്രമക്കേടുകൾ നടത്തിയും കമ്പനികൾ ലാഭമുണ്ടാക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകളെക്കുറിച്ച് വിവരം നൽകിയ വിസില്ബ്ലോവർമാരുടെ വെളിപ്പെടുത്തലുകളിൽ കോഗ്നിസെൻ്റ് പോലുള്ള വൻകിട കോർപ്പറേറ്റുകളുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിലുള്ള ‘ഫ്രോഡ് എലിമിനേഷൻ ടാസ്ക് ഫോഴ്‌സ്’ അന്വേഷണത്തിൽ നേരിട്ട് പങ്കാളികളാണ്. അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി കമ്പനികൾക്ക് ഇതിനകം തന്നെ യുഎസ് ഫെഡറൽ ഏജൻസി ഔദ്യോഗികമായി സമ്മൻസുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്.
അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും എതിരെ കർശന നടപടി തുടരുമെന്നും, ഇത്തരം വിസ ക്രമക്കേടുകൾ വഴി നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ രാജ്യാന്തര മാഫിയകൾക്ക് വരെ തുണയാകുന്നുണ്ടെന്നും ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. അന്വേഷണം ശക്തമാകുന്നതോടെ അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാരെയും ഐടി അനുബന്ധ കമ്പനികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Trump administration announces investigation into H-1B, PERM visa fraud; IT giant Cognizant under surveillance















