വാഷിങ്ടൺ: 1.8 ബില്യൺ ഡോളറിന്റെ ‘ആന്റി-വെപ്പണൈസേഷൻ ഫണ്ട്’ ഇനി നിലവിലില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി സമ്മതിച്ചു. എന്നാൽ, ഫണ്ട് തുടരേണ്ടതായിരുന്നുവെന്നും അനീതി നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പ് ഡേവിഡിൽ നടന്ന മന്ത്രിസഭാ യോഗത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഫണ്ട് അവസാനിച്ചു. പക്ഷേ അത് തുടരേണ്ടതായിരുന്നു. പലരോടും ഗുരുതരമായ അനീതി കാട്ടിയിട്ടുണ്ട്. അവർ അനുഭവിച്ച വേദനയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ഫണ്ടുമായി ബന്ധപ്പെട്ട വിവാദം അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള ടോഡ് ബ്ലാഞ്ചിന്റെ നിയമനത്തെ ബാധിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർനിൻ, ഫണ്ട് അവസാനിപ്പിച്ചെന്ന് നീതിന്യായ വകുപ്പ് ഔദ്യോഗികമായി രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ട്രംപും അമേരിക്കൻ നികുതി വകുപ്പായ ഐആർഎസും തമ്മിലുള്ള നിയമപരമായ സംരക്ഷണ കരാറിന്റെ പരിധി ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലാഞ്ചിന്റെ നിയമനത്തിൽ വോട്ടെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്ന സെനറ്റ് ജുഡീഷ്യറി കമ്മിറ്റി, ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. എന്നാൽ വിഷയത്തിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്നും വൈറ്റ് ഹൗസും നീതിന്യായ വകുപ്പും സെനറ്റർമാരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, ‘ആന്റി-വെപ്പണൈസേഷൻ ഫണ്ട്’ രൂപീകരിക്കുന്നതിനായി കോടതി സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന വിമർശനവുമായി ബന്ധപ്പെട്ട ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെതിരെ ട്രംപിന്റെ അഭിഭാഷകർ അപ്പീൽ നൽകുമെന്നും അറിയിച്ചു. കോടതി നേരത്തെ ഈ വിവാദ ഒത്തുതീർപ്പ് കരാറിനെ ഔദ്യോഗിക നടപടികളിൽ പരാമർശിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
Trump says ‘Anti-Weaponization Fund’ is ‘dead,’ but says he still wants payouts










