ഫ്രസ്ട്രേഷൻ തുറന്ന് പറഞ്ഞ് ട്രംപ്? നമുക്കിത് ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് നെതന്യാഹുവിനോട് പറഞ്ഞെന്ന് വെളിപ്പെടുത്തൽ, മയപ്പെട്ട് പ്രസിഡന്റ്

വാഷിംഗ്ടൺ: ഇറാനുമായി ഒരു സമാധാന കരാറിലെത്താൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ലെബനനിൽ കൂടുതൽ സൈനിക നടപടികളുമായി മുന്നോട്ടുപോകാനുള്ള ഇസ്രായേലിന്റെ പദ്ധതികളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനനുമായുള്ള ഇസ്രായേലിന്റെ തുടർച്ചയായ ഏറ്റുമുട്ടലുകളിൽ തനിക്ക് അല്പം ആശങ്കയും അതൃപ്തിയുമുണ്ടെന്ന് ട്രംപ് പരസ്യമായി വ്യക്തമാക്കി.

ന്യൂയോർക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്സ് വൺ വിത്ത് മിറാൻഡ ഡിവൈൻ’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച കാര്യം പരാമർശിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്ക് നെതന്യാഹുവിനോട് ദേഷ്യമാണെന്ന് ഞാൻ പറയില്ല. എന്നാൽ ലെബനനുമായി അദ്ദേഹം നടത്തുന്ന നിരന്തരമായ പോരാട്ടങ്ങളിൽ ഞാൻ അല്പം അസ്വസ്ഥനായിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ബിബി, നമുക്കിത് ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ട്’.” എങ്കിലും തങ്ങൾ ഇരുവർക്കും ഇടയിൽ ഇപ്പോഴും വളരെ നല്ല ബന്ധമാണുള്ളതെന്നും ഒരുമിച്ച് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനെതിരെയുള്ള പ്രതിരോധ നീക്കങ്ങൾക്ക് താൻ തുടക്കമിട്ടിരുന്നില്ലെങ്കിൽ ഇന്ന് ഇസ്രായേൽ എന്നൊരു രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. “ആരെയും ബോറടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാൻ ഇത് തുടങ്ങിയത് ഇറാനെ ഒരു ആണവായുധം കൈക്കലാക്കാൻ അനുവദിക്കരുത് എന്നതുകൊണ്ടാണ്. കാരണം, അവർ ആണവായുധം നിർമ്മിച്ചാൽ അതിന്റെ ആദ്യ ഇര ഒരുപക്ഷേ ഇസ്രായേൽ ആകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് ഇസ്രായേൽ അവശേഷിക്കില്ലായിരുന്നു,” ട്രംപ് വ്യക്തമാക്കി.

ഈ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ട്രംപ് ഭരണകൂടം സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്നുള്ള വ്യക്തമായ മാറ്റമാണ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പെട്ടെന്നൊരു ആക്രമണം ഉണ്ടാകുമെന്നും അതിന് ശക്തമായ ഇറാനിയൻ പ്രതികാരം നേരിടേണ്ടി വരുമെന്നും യുഎസ് ഭയപ്പെടുന്നതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ ആണവ മോഹങ്ങളെ തടയുന്നതിനൊപ്പം മേഖലയിൽ കൂടുതൽ സൈനിക അസ്ഥിരത ഉണ്ടാകാതിരിക്കാനാണ് യുഎസ് ഇപ്പോൾ മുൻഗണന നൽകുന്നത്.

More Stories from this section

family-dental
witywide