
ടെൽ അവീവ്: ഇസ്രായേലിന് നേരെ നേരിട്ടോ അല്ലാതെയോ നടത്തുന്ന ഏത് ആക്രമണവും വൻ പിഴവായിരിക്കുമെന്നും, അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന് താക്കീത് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുകയും സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യുഎഇ, ഇസ്രായേൽ, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്യുന്ന ഇറാൻ ഭരണകൂടത്തിന്റെ പതനത്തിലൂടെയോ, അതല്ലെങ്കിൽ തങ്ങളുടെ ഇത്തരം നീക്കങ്ങൾക്ക് ഉയർന്ന വില നൽകേണ്ടി വരുമെന്ന് ടെഹ്റാൻ തിരിച്ചറിയുന്നതിലൂടെയോ മാത്രമേ നിലവിലെ യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി, കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ആവർത്തിച്ചു. സൗദി-ഇസ്രായേൽ ബന്ധം സാധാരണ നിലയിലാക്കുന്നതിന് മുന്നോടിയായി, നയതന്ത്രബന്ധത്തിന് പകരമായി റിയാദിന് സൈനിക ആവശ്യങ്ങൾക്കല്ലാതെ സിവിലിയൻ ആണവ പദ്ധതി അനുവദിച്ചു നൽകുന്ന ട്രംപിന്റെ നിബന്ധനയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനൻ വിഷയത്തിൽ, അതിർത്തിയിൽ നിന്ന് അഞ്ചു മുതൽ എട്ട് മൈൽ വരെ ദൂരത്തേക്ക് ഹിസ്ബുള്ളയെ തിരികെ തുരത്താൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ പക്കലുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം മിസൈലുകളിലും റോക്കറ്റുകളിലും 94 ശതമാനവും തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. ദശാബ്ദങ്ങൾക്ക് ശേഷം ഇസ്രായേലും ലെബനനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന പുതിയ ത്രികക്ഷി കരാറിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ലെബനൻ സൈനികരഹിതമാകുകയും ഹിസ്ബുള്ളയെ ആയുധമണിയിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന മുറയ്ക്ക് ഇസ്രായേൽ പിന്മാറുമെന്ന് വ്യക്‌തമാക്കി.
എന്നാൽ ഈ പ്രദേശങ്ങൾ നിയന്ത്രണത്തിൽ നിർത്താൻ ലെബനൻ സൈന്യത്തിന് സാധിക്കുമോയെന്ന കാര്യം കണ്ടറിയേണ്ടതാണെന്നും, അതിനായി ഒരു അവസരം നൽകാൻ ഇസ്രായേൽ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു. മാർച്ച് രണ്ടിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ലെബനൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. നിലവിൽ ലെബനൻ ഭൂപ്രദേശത്തിന്റെ ആറ് ശതമാനത്തോളം ഭാഗം ഇസ്രായേലിന്റെ അധിനിവേശത്തിലാണ്.















