ഇറാനെ തകർത്തെന്ന് ട്രംപ്; ആണവ ഭീഷണി തടയാൻ സൈനിക നീക്കം അനിവാര്യമെന്ന് വെളിപ്പെടുത്തൽ, കരാർ ചർച്ചകളിൽ അതൃപ്തി

വാഷിംഗ്ടൺ: ഇറാനുമായുള്ള പുതിയ നയതന്ത്ര കരാറുകളുടെ പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ കരാറിനായി താല്പര്യം കാണിക്കുന്നുണ്ടെങ്കിലും, നിലവിൽ മുന്നോട്ടുവെച്ച നിബന്ധനകൾ അമേരിക്കയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ്റെ സൈനിക ശേഷി നിലവിൽ നാമമാത്രമാണെന്നും അതിനാൽ അവർ ഒരു കരാറിനായി മുറവിളി കൂട്ടുകയാണെന്നും ട്രംപ് പരിഹസിച്ചു. “അവർക്ക് ഒരു കരാർ ഉണ്ടാക്കാൻ താല്പര്യമുണ്ട്, പക്ഷേ അതിൽ ഞാൻ സംതൃപ്തനല്ല. അതുകൊണ്ട് എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. ഇറാന്റെ സൈനിക ശക്തി ഏകദേശം പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞു, അതുകൊണ്ടാണ് അവർ ഇപ്പോൾ ചർച്ചയ്ക്ക് വരുന്നത്,” ട്രംപ് പറഞ്ഞു.

ഇറാൻ്റെ സൈനിക ശേഷി അമേരിക്കൻ ഭരണകൂടം പൂർണ്ണമായും തകർത്തുവെന്നാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്. ഇറാനെതിരായ സൈനിക നടപടികളെ ന്യായീകരിച്ച അദ്ദേഹം, മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് ഇത്തരം നീക്കങ്ങൾ അനിവാര്യമായിരുന്നുവെന്നും വ്യക്തമാക്കി. ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ ഇല്ലാത്ത അവസ്ഥയാണെന്ന് ട്രംപ് പറഞ്ഞു.

ഇറാൻ്റെ നേതൃനിരയിലുണ്ടായിരുന്ന “ദുഷ്ടരായ” പലരെയും വധിക്കാൻ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാനാണ് താൻ മുൻകൈ എടുത്തത്. അമേരിക്ക ഇടപെട്ടില്ലായിരുന്നുവെങ്കിൽ മിഡിൽ ഈസ്റ്റ് ഒന്നാകെ തകർന്നടിയുമായിരുന്നുവെന്നും ഇത് യൂറോപ്പിനും വലിയ ഭീഷണിയാകുമായിരുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി ഭരണകൂടം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതായും ട്രംപ് ആരോപിച്ചു. ഇറാനെതിരെ ശക്തമായ സാമ്പത്തിക-സൈനിക സമ്മർദ്ദം തുടരുമെന്ന സൂചനയാണ് ട്രംപിൻ്റെ വാക്കുകൾ നൽകുന്നത്.

അതിനിടെ, ഇറാനുമായുള്ള സംഘർഷം തിടുക്കത്തിൽ അവസാനിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് പ്രതികരിച്ചു. ഇന്നലെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്നായിരുന്നു വൈറ്റ് ഹൌസ് പ്രതികരിച്ചത്. എന്നാൽ, യുഎസിൻ്റെ ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റുന്ന ഒരു പരിഹാരം മാത്രമേ സ്വീകാര്യമാകൂ എന്നാണ് ട്രംപ് പറയുന്നത്. വെള്ളിയാഴ്ച ഫ്ലോറിഡയിൽ സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഉടമ്പടിക്ക് ഇറാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഈ വിഷയം കൃത്യമായ രീതിയിൽ തന്നെ പരിഹരിക്കാൻ ഞങ്ങൾ ഉറച്ചുനിൽക്കുകയാണ്,” ട്രംപ് കൂട്ടിച്ചേർത്തു. പെട്ടെന്നുള്ള പിന്മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, താൽക്കാലിക പരിഹാരങ്ങൾ വീണ്ടും സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. “ഞങ്ങൾ നേരത്തെ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. മൂന്ന് വർഷത്തിന് ശേഷം ഇതേ പ്രശ്നം വീണ്ടും ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

Trump says Iran has been destroyed; reveals military action is necessary to prevent nuclear threat

More Stories from this section

family-dental
witywide