
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വീണ്ടും സൈനിക ആക്രമണം ആരംഭിക്കാൻ യുഎസ് സേനയ്ക്ക് അനുമതി നൽകിയേക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞാൻ ഈ സൈനിക നടപടിയുമായി മുന്നോട്ട് പോയേക്കാം. ഒരു കരാറിൽ ഒപ്പുവെക്കാനും അതിജീവനത്തിനുമുള്ള വ്യക്തമായ അവസരം അവർക്ക് (ഇറാന്) ലഭിച്ചതായിരുന്നു,” ട്രംപ് പറഞ്ഞു. അടുത്തിടെ യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്ററിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ട്രംപ് അഭിമുഖത്തിൽ പങ്കുവെച്ചു.
ആക്രമണത്തിൽ തീപിടിച്ച ഇറാനിയൻ ഡ്രോൺ, ഹെലികോപ്റ്ററിനുള്ളിലെ രണ്ട് പൈലറ്റുമാർക്കിടയിൽ വന്ന് കുടുങ്ങുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഭാഗ്യവശാൽ ഡ്രോൺ പൊട്ടിത്തെറിച്ചില്ല. തുടർന്ന് പൈലറ്റുമാർ അപ്പാച്ചെ ഹെലികോപ്റ്റർ സമർത്ഥമായി വെള്ളത്തിലേക്ക് ഇറക്കുകയും സുരക്ഷിതമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയോടെ പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള നാവിക-വ്യോമ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.












