ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും യുഎന്‍ നിര്‍ദേശിച്ചു. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണെന്നിരിക്കെ ഇപ്പോള്‍ ഹോര്‍മുസിലുണ്ടായിരിക്കുന്ന പ്രതിസന്ധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ആഗോള സമ്പദ്വ്യവസ്ഥയെ അത് ദുര്‍ബലപ്പെടുത്തുന്നുവെന്നുമാണ് അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഹോര്‍മുസ് നാവിക ഉപരോധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഹോർമുസിൽ ഏകദേശം 20,000 നാവികര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കപ്പല്‍ നീക്കം വ്യാപകമായി തടസ്സപ്പെടുന്നുവെന്നും ദിനംപ്രതി ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നുവെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേർത്തു. ഇറാന്‍ തുറമുഖത്തിനും തുറമുഖത്തേക്ക് വരുമെന്ന കപ്പലുകള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം.
അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ ആവശ്യപ്പെട്ടു. സമാധന ശ്രമങ്ങള്‍ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ‘ശരിയായ ആളുകള്‍’ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു കരാറിലെത്താന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
UN Secretary-General calls for freedom of navigation in Strait of Hormuz












